Friday, August 17, 2012

ആ തൂവാനത്തുമ്പികള്‍ വീണ്ടും ...


ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട് ... ഒന്ന് മയങ്ങാം എന്ന് കരുതി .
കണ്ണടക്കണമെങ്കില്‍ കയ്യില്‍ ഒരു പുസ്തകം വേണം എന്ന നിബന്ധനയെല്ലാം പണ്ടേ ഉപേക്ഷിച്ചതാണ് .
എന്നാലും ,  ലാപ്‌ ടോപ്പിന്റെ ബാഗ്‌  തുറന്ന്  ആ വെളുത്ത പുറംചട്ടയുള്ള പുസ്തകം കയ്യിലെടുത്തു ...
വേണ്ട , അത് തിരിച്ചു ബാഗില്‍ തന്നെ വയ്ക്കാം ....
ഇത് തന്നെ എത്രാമത്തെ തവണയാണ് ... അല്ലേ ..?



Sunday, February 19, 2012

എന്റെ " ലൈന്‍ " ഇങ്ങനെയല്ല .....!



ഇത്തവണയും  ഞാന്‍ ആ നാടകോത്സവത്തിന്  വെറുതെ ഒന്ന് പോയി ...
വെറുതെ എന്ന് പറഞ്ഞാല്‍ വെറുതെ ... !
സ്ത്രീ സമത്വത്തിനു  വേണ്ടിയുള്ള കാഹളവും തെരുവ് നാടകത്തിന്റെ ബഹളവും
അവിടെ എവിടെയൊക്കെയോ  കേള്‍ക്കുന്നത് പോലെ ...
സത്യത്തില്‍  ആരെയാണ്  എന്റെ കണ്ണുകള്‍ കാത്തിരിക്കുന്നത്  ...

എന്തിനാണ് ഇതുപോലുള്ള  നാടകോത്സവത്തിന് ഞാന്‍ മുടങ്ങാതെ വരുന്നത് ..
എന്നിട്ട് ഒരു നാടകം പോലും കാണാതെ എന്തിനാണ്  തിരിച്ചു പോകുന്നത് ..?

നാടകങ്ങളോട്  വല്ലാത്ത അഭിനിവേശം ഉണ്ടായിട്ടൊന്നുമല്ല ഭായി .. !
വെറുതെ ഒരു ജാടക്ക് .. 
കൂട്ടുകാരോട് മേനി  പറയാന്‍ ..ഒരു ബുദ്ധിജീവി  ചമയാന്‍ ...
കുറെ തരം ജീവികള്‍ ഉണ്ടാകും അവിടെ .. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍  അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന 
ചില ജീവികളോടു സാമ്യം ഉള്ള ബുദ്ധി ജീവികള്‍ ..!
അതുപോലെ ഒക്കെ ആകാന്‍ കഴിയില്ല എങ്കിലും  ,
 മുടി വെട്ടാതെ, ഷേവ്  ചെയ്യാതെ , വെറുതെ താടി ചൊറിഞ്ഞ്  ,
 തലയിലെ പേന്‍ എടുത്ത് നഖത്തില്‍ വച്ച് കൊന്ന് ..
ശ്രദ്ധാപൂര്‍വമായ  അശ്രദ്ധയോടെ  മൂക്കിലെയും ചെവിയിലെയും  പൊടിയൊക്കെ കളഞ്ഞ്  അവിടെ ഇരിക്കുന്ന
 ചില   നാടക  ഭ്രാന്തന്മാരുടെ ഇടയില്‍
ഒരു കൌതുകത്തോടെ ഇതെല്ല്ലാം നോക്കി ഞാനും ഇരുന്നു .... !!!

ഒരു കടുപ്പമുള്ള ചായയും ക്രിക്കറ്റ് കോര്‍ക്ക്  ബോള്‍ പോലുള്ള ബോണ്ടയും  കഴിച്ചു  ഇരിക്കുമ്പോള്‍  ഞാന്‍  ലക്ഷ്മി യെ ഓര്‍ത്തു ..
ഇത്തവണയും അവള്‍ വരില്ല ..!
അന്ന്  ഇവിടെയിരുന്നു ഞാനും  ലക്ഷ്മിയും  കഴിച്ചത്  ഐസ് ക്രീം ആയിരുന്നു ...
അവള്‍ അത്യാവശ്യം ' ഹോട്ട് ' ആയിരുന്നത്  കൊണ്ടാകാം  ഞാന്‍ ഐസ് ക്രീം ഓര്‍ഡര്‍ ചെയ്തത് .. !

കലാരംഗത്ത്‌  വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പറ്റി  അന്ന് മാത്രം പരിചയപ്പെട്ട ഞങ്ങള്‍  
ഇംഗ്ലീഷ്  - മലയാളം എന്നിവ സമാസമം മിക്സ് ചെയ്തു സംസാരിക്കുമ്പോള്‍ ..
അവളുടെ  കണ്ണുകളിലെ തിളക്കമോന്നുമല്ല   , അവളുടെ ടൈറ്റ് ജീന്‍സും  ടിഷര്‍ട്ടും  തന്നെയാണ് ...
ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുവാനുള്ള എന്റെ മോഹത്തിന് തിരി കൊളുത്തിയത് .. !

ഇത് പോലെ മോഡേണ്‍ വസ്ത്രവും അണിഞ്ഞു തലയില്‍ ഒരു കൂളിംഗ്‌ ഗ്ലാസും വച്ച്
റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന ലക്ഷ്മിയെ പോലെയുള്ള ഒരു നായികയെ മനസ്സില്‍ കണ്ട് കൊണ്ട്
 ഞാന്‍ പറഞ്ഞ കഥ കേട്ട് അവള്‍ ത്രില്ലടിച്ചു നിന്നു ..!

ഞാനും ഒരു സംഭവം ആണെന്ന് ജീവിതത്തില്‍ എനിക്കാദ്യമായി തോന്നിയ നിമിഷം ...
പേര് പോലെ ഐശ്വര്യമുള്ള കുട്ടി .. ലക്ഷ്മി ... !

എന്റെ ഒടുക്കത്തെ സര്‍ഗ്ഗാത്മകതയെ  പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ഒരു കലാകാരി ..
അവളുടെ കണ്ണുകളിലെ സ്പാര്‍ക്ക് കണ്ടോ .. ! അത് മതി  .. !!
കവിതേ , നിന്നെ ഞാന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു ... !
കവിത എന്റെ ഭാര്യ ഒന്നും അല്ല കേട്ടോ ... , 
 ഞാന്‍ എന്റെ മനസ്സില്‍  നിറഞ്ഞു തുളുമ്പുന്ന പ്രണയം  കടലാസിലേക്ക് കോരി ഇടുമ്പോള്‍ 
അതിനെ ഞാന്‍ സ്വയം വിളിക്കുന്ന ഓമനപ്പേരാന്‍ ' കവിത ' ..!
മനസ്സില്‍ കുഞ്ഞികൂനന്‍  സിനിമയിലെ  " വിമല്‍ കുമാര്‍ "  ഡയലോഗ്  ഓര്‍മ്മ വന്നു ...

ഇനി എനിക്ക് കഥകള്‍ എഴുതണം ... തിരക്കഥകള്‍ ... ചെറുതും വലുതും ആയ ഒരുപാട് തിരക്കഥകള്‍ ..
പണ്ട് മുതലേ മനസ്സില്‍ കുടിയേറി പാര്‍ത്തിരുന്ന ഒരുപാടു കഥകളിലെ നായികക്ക്
ഇപ്പോള്‍ ഒരേ ഒരു മുഖച്ഛായ മാത്രം .. ഈ ലക്ഷ്മിയുടെ ... 
സ്കൂള്‍ മാഗസിനുകളില്‍ പണ്ട് , മയക്കുമരുന്നു ഉപയോഗത്തിനെതിരെ  ഞാന്‍ എഴുതിയ ഒരു ചെറുകഥയിലെ
 സാഹിത്യകാരനായ മുഖ്യകഥാപാത്രത്തെ ഇപ്പോള്‍  മാറ്റി അത് സാഹിത്യകാരിയാക്കി ..
അങ്ങനെ സ്ത്രീ പ്രാധാന്യമുള്ള ഒരു കഥയാക്കി .. നായിക ലക്ഷ്മി .. !!

ടൌണിലെ കോളേജില്‍ നിന്നും വരുന്ന  എം .എ. കാരനായ ഒരു വിദ്യാര്‍ഥി  സ്ഥിരം ആയി  ബസ്‌ സ്റ്റോപ്പില്‍ കാണുന്ന
ഒരു പെണ്‍കുട്ടിയെ കുറിച്ച്  അടുത്ത വര്‍ഷത്തിലെ മാഗസിനിലെ കഥ പിന്നീട്  ഷോര്‍ട്ട് ഫിലിം ആക്കുമ്പോള്‍ ..
ആ  നായികക്കും ലക്ഷ്മിയുടെ അതേ മാനറിസങ്ങള്‍  ...!
ലക്ഷ്മി ആകെ  കോരി തരിച്ചിരിക്കുന്നു .. എന്റെ ഓരോ കഥയുടെയും ക്ലൈമാക്സിലെ  'ട്വിസ്റ്റ്‌ ' കണ്ട് എഴുന്നേറ്റു നില്‍ക്കുന്നു ..
കയ്യടിക്കുന്നു .. ഷേക്ക്‌ ഹാന്‍ഡ്‌ തരുന്നു .. !
ആ വെളുത്ത വലതുകയ്യിലെ  കുളിര് ഒരു കരുത്തായി എന്റെ കൈ വഴി എന്നിലേക്ക്‌ പടരുന്നു ..
ഞാന്‍ ആവേശഭരിതാകുന്നു ; ഇന്നാ പിടിച്ചോ അടുത്ത കഥ  ... !

സമയം ഉച്ച ഉച്ചരയോട് അടുക്കുന്നു .. സമയം പോയതറിഞ്ഞില്ല ..
നല്ല വിശപ്പും അല്പം ദാഹവും .. !
നാടകവേദിയുടെ  സമീപത്തു നിന്നും മുട്ടിയുരുമ്മി  ഞങ്ങള്‍ പുറത്തേക്കു നടക്കുമ്പോള്‍  ഞാന്‍ പറഞ്ഞു ..
" ഇനി ടൌണ്‍  വരെ പോയി അല്പം ഭക്ഷണം കഴിച്ചിട്ട് മതി  കൂടുതല്‍ വിശേഷങ്ങള്‍ .. "
ആദ്യം കൈ നീട്ടിയ ഓട്ടോറിക്ഷ  അരികില്‍ തന്നെ വന്നു നിര്‍ത്തി ...
ഡീസല്‍ ഓട്ടോ റിക്ഷ വേണ്ടായിരുന്നു . അരോചകമായ അതിന്റെ ശബ്ദത്തിന്റെ  ശല്യം കൊണ്ടല്ല ..
അതിന്റെ സീറ്റിനു നീളം അല്പം കൂടുതലാണ് .. നാല് പേര്‍ക്ക് ഇരിക്കുവാനുള്ള സ്ഥലവും ഉണ്ട് .. കഷ്ടം .. !
ഇങ്ങനെ അല്ലായിരുന്നു എങ്കില്‍ അല്പം കൂടി അടുത്ത് ഇരിക്കാമായിരുന്നു ...

മീറ്ററില്‍ കണ്ട പന്ത്രണ്ട് രൂപയും കൊടുത്തു ഹോട്ടലിലേക്ക്  കയറി ..  നേരെ ഫാമിലി കാബിനിലേക്ക്‌ ..
എന്റെ നാലാമത്തെ കഥ കേട്ട്  ആകാംക്ഷയോടെ അടുത്തിരിക്കുന്ന ലക്ഷ്മി ..
വെയിറ്റര്‍  ഗ്ലാസ്‌ കൊണ്ട് വച്ചു . 
" സര്‍ മിനറല്‍ വാട്ടര്‍ ..?"
" യെസ്  എ കൂള്‍  വണ്‍ ..!"  അവളാണ് ഉത്തരം പറഞ്ഞത്  
" മാഷേ , എന്താ ഇവിടെ ...?"
" ആ ചേട്ടനോ , ഇവിടെ നാടകോത്സവം ഒന്ന് കാണാന്‍ വന്നതാ ...  !"
എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു കുട്ടിയുടെ അച്ഛനാണ് ആ  വെയിറ്റര്‍ ...!

" മാഷേ , ഞാന്‍ രണ്ട് മാസായിട്ടു ഇവിടെ ഈ ഹോട്ടലിലാണ് .."
" അയ്യോ , ഞാനറിഞ്ഞില്ല ... ട്ടോ ...!"   അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു എന്ന ഭാവം തന്നെയായിരുന്നു എന്റെ മുഖത്ത് ..
ലക്ഷ്മി മെനു കാര്‍ഡ്‌ എടുത്ത് ശ്രദ്ധാപൂര്‍വ്വം തന്നെ അതെല്ലാം വായിച്ചു നോക്കുന്നു ..

" രണ്ട് ചിക്കന്‍ ബിരിയാണി .. ഓക്കേ ?" എന്റെ ചോദ്യം ലക്ഷ്മിയോട്   ...
 " ഒക്കെ ...  " തൃപ്തി പോരാത ലക്ഷ്മിയുടെ മറുപടി ..
അപ്പോള്‍ നോണ്‍ വെജ്  ആണ് ... ! ഒരു സവര്‍ണ്ണ ഫാസിസ്റ്റ് പേരും കൊണ്ട് നടക്കുന്നു എന്നേ ഉള്ളു അല്ലേ ..
വായിക്കു രുചി വരാന്‍ , വല്ലതും കടിച്ചു വലിക്കണം ....

"അപ്പൊ രണ്ട് സി .ബി .. ശരി .. ! " എന്നും പറഞ്ഞു വെയിറ്റര്‍ അണിയറയിലേക്ക്  നടന്നു നീങ്ങി ..

ഞാന്‍ എന്റെ അടുത്തിരുന്ന ലക്ഷ്മിയെ ഒന്ന്  നോക്കി .. ലക്ഷ്മി ആണ് പോലും ലക്ഷ്മി ...  !
ഈ ഇറുകിയ വസ്ത്രം ധരിച്ചു വന്നതിനു പകരം ഒരു ചുരിദാറോ മറ്റോ ഇട്ടു
 വന്നിരുന്നെങ്കില്‍ ഇവളെന്റെ ഭാര്യ ആണെന്ന് കരുതിയാനെ ..ആ വെയിറ്റര്‍ ... !!!
അവളുടെ വസ്ത്രത്തെ ആദ്യമായി ഞാന്‍ ശപിച്ചു ..!

അയാള്‍ എന്ത് കരുതി കാണും ...
" ഏതോ ഒരു പരിഷ്കാരി പെണ്ണിനേയും കൊണ്ട് ടൌണില്‍ കറങ്ങുന്ന ഒരു അദ്ധ്യാപകന്‍ ... ! 
കഷ്ടം , ഇവനോക്കെയല്ലേ നമ്മുടെ പിള്ളേരെ പഠിപ്പിക്കുന്നത്‌ ..!"

വീണ്ടും കഥകളുടെ ലോകത്തേക്ക് ....ബിരിയാണിയെത്തും വരെ ...
അത് കൊണ്ടുവന്ന ആ വെയ്റ്റര്‍  ചേട്ടന്റെ ഒരു വശപ്പിശകുള്ള ഒരു നോട്ടം വീണ്ടും ....
ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത് എന്ന് അവളെ അവളുടെ അമ്മ പഠിപ്പിച്ചിട്ടില്ല ...

പക്ഷെ , ഞാന്‍ എന്റെ റൊമാന്റിക്‌ മുഖഭാവം പിച്ചിച്ചീന്തി എറിഞ്ഞ്
 ആ  കാലിലേക്ക്  മാത്രമായി ശ്രദ്ധ .. ചിക്കന്‍ കാലിലേക്ക് .. !

വെയ്റ്റര്‍  ബില്ല്  എന്റെ സൈഡില്‍  തന്നെ കൊണ്ട് വച്ചു .. !
" മര്യാദക്കാരാ .... !" 
ലക്ഷ്മി  പേഴ്സ്  തുറക്കുന്നത് പോലെ ഭാവിച്ചു ..
" ഏയ്‌ , നോ ഞാന്‍ പേ ചെയ്യാം  " എന്റെ ആംഗ്യം  അവള്‍ക്ക് മനസ്സിലായി ..
എന്റെ കീശയില്‍  നിന്ന്  അഞ്ഞൂറ് രൂപ എടുത്ത്  ആ പുസ്തകചട്ടയുടെ ഇടയില്‍ വച്ച് കൊടുത്തു ..
അതും കൊണ്ട്  വെയ്റ്റര്‍ വീണ്ടും അണിയറയിലേക്ക് ..

അയാളുടെ മുന്നില് തന്നെ വച്ച് ,  ജീവിതത്തിലാദ്യമായി ഞാന്‍   ഇരുപതു രൂപ ടിപ് കൊടുത്തിട്ടും 
ആ വെയിട്ടര്‍ക്ക് മുഖത്ത് ഒരു സന്തോഷവുമില്ല .. !!
ഒരു സി .ബി .ഐ . ഗൌരവം ...
 കൊടുത്ത ടിപ്പിന്റെ വിലയുടെ മൂല്യത്തിനനുസൃതമായി   അയാള്‍ കൊണ്ട് വച്ച 
 ആ മധുരമുള്ള വെളുത്ത നിറമുള്ള ജീരകത്തിന്റെയും കല്‍ക്കണ്ടത്തിന്റെയും ഒരു ലോഡ് കൊണ്ടുവരേണ്ടതാണ് ..
പക്ഷെ , അപ്പോഴത്തെ അവസ്ഥയും ലക്ഷ്മിയുടെ സാന്നിധ്യവും കാരണം എന്റെ മോഹം ഞാന്‍ ഉപേക്ഷിച്ചു ..

" ഇനി നമുക്ക് നടക്കാം .. അല്ലേ ..? "ലക്ഷ്മിയാണ് പറഞ്ഞത്
 ഏതൊരു ചെറുപ്പക്കാരനും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍ ....
പക്ഷെ ആ വെയ്റ്റര്‍ എന്റെ മൂഡു കളഞ്ഞു..

ഹോട്ടലില്‍ നിന്നിറങ്ങി റോഡ്‌ ക്രോസ് ചെയ്യാന്‍ നേരം ലക്ഷ്മി എന്റെ കയ്യില്‍ പിടിച്ചു ... 
" ഈശ്വരാ  ...!"ഞാന്‍ വേഗം നടന്നു .. 
ഇതുപോലെ കയ്യൊന്നു പിടിക്കാന്‍ വേണ്ടി  കോളേജില്‍ പഠിക്കുമ്പോള്‍ " ഹസ്തരേഖാ ശാസ്ത്രം " എത്രയെണ്ണം വാങ്ങി 
എസ്‌ .എസ്‌ .എല്‍ .സി .പരീക്ഷയുടെ തലേ ദിവസം പഠിച്ച സമയത്തെക്കാളും കൂടുതല്‍  നേരം പഠിച്ചിട്ടുണ്ട് ... !!

പക്ഷെ , ഉള്ളം കയ്യില്‍  വച്ച് നീട്ടി തരുമ്പോഴും അത് ആസ്വദിക്കാനാകാതെ റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ 
പിറ്റേ ദിവസത്തിലെ  പത്രത്തിലെ  ആദ്യ പേജില്‍  താഴെയായി  ചിരിക്കുന്ന രണ്ട് ഫോട്ടോയുടെ മുകളിലായി
 ഒരു തലക്കെട്ട്‌  ചിരിക്കുന്നത് പോലെ ..

" യുവ അധ്യാപകനും  അന്യദേശക്കാരിയായ യുവതിയും ദുരൂഹ സാഹചര്യത്തില്‍  വാഹനാപകടത്തില്‍  ....!"

വീണ്ടും മനസ്സില്‍ " ഈശ്വരാ ..!" വിളി ...
" വിളിക്കെടാ .. വിളിക്ക് .., കുറച്ചു നാളുമുന്‍പ് വരെ എന്നെ വിളിക്കാന്‍ നിനക്ക് ഒടുക്കത്തെ വെയിറ്റ് ആയിരുന്നില്ലേ ...
ഇപ്പൊ ശരിക്ക് വിളി .. ഇതുപോലെ നീട്ടി വിളി ... !" പുള്ളിക്കാരന്‍ തന്നെയാണ് .. ഈശ്വരന്‍ ..... !


അവളുടെ കൈയ്യും പിടിച്ചു റോഡ്‌ ക്രോസ് ചെയ്ത ഉടന്‍  എന്റെ അടുത്ത്
ഒരു വെളുത്ത കാറ്‌  വന്നു നിര്‍ത്തി ...
അളിയന്റെ കാറ്‌  .... !
" എന്റെ പെങ്ങളെയും കെട്ടി കൊണ്ടുവന്നു , വേറെ പെണ്ണുങ്ങളുടെ ഇവിടെ കറങ്ങി നടക്കാ ലേ ...
നാണമാകില്ലേ  അളിയാ ... !"
കാറിന്റെ കറുത്ത ഡോര്‍ ഗ്ലാസ്‌ താഴ്ത്തിയപ്പോള്‍  അതില്‍ വേറെ ആരോ ആണ് ..
ഭാഗ്യം അളിയന്‍ അല്ല .. !!!!

ഈശ്വരന്റെ   ഓരോ ലീലാ വിലാസങ്ങളേയ് ...!
അയാള് തല പുറത്തിട്ടു ചോദിച്ചു .. " സാര്‍ , റെയില്‍വേ സ്റ്റേഷന്‍ ....????"
" ലെഫ്റ്റ് .. ലെഫ്റ്റ് ..!" വേഗം മറുപടി കൊടുത്തു .....
ഇവിടെ എന്റെ അടുത്ത് ഒരുത്തി  കൂടി ഉണ്ട് .. അതിനെയും ഒന്ന് അങ്ങോട്ട്‌ കൊണ്ടുപോയി എന്നെ ഒന്ന് സഹായിച്ചിരുന്നെങ്കില്‍ ..

" അല്ല , അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാ .. നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ ..?"
ഞാന്‍ അത് മനസ്സില്‍ ചോദിച്ചു ..

" ആ 'ബാലന്‍സ് ' ഷോര്‍ട്ട് ഫിലിമിന്റെ സ്ക്രിപ്റ്റ് ആണ് നമ്മള് പറഞ്ഞു കൊണ്ടിരുന്നത് ... !" ലക്ഷ്മിയാണ് ...

ഇവിടെ എന്റെ മനസ്സിന്റെ ബാലന്‍സ് ഇപ്പൊ തെറ്റുമോ എന്ന സംശയത്തില്‍ ആണ് ഞാന്‍ ...
"ഒരു ഫീമെയില്‍  ക്യാരക്റ്റര്‍  മാത്രമുള്ള  ഒരു ഫിലിം ആയിരിക്കും .. പത്തു മിനിറ്റ് ... മാക്സിമം ... !"

അതാരാ ആ ഖദര്‍ ഷര്‍ ട്ടും  മുണ്ടും ഒക്കെ ഇട്ടു  എന്റെ എതിര്‍ വശത്ത്‌ കൂടി ഇങ്ങോട്ട്  വരുന്നത് ...
പടച്ചോനെ , അച്ഛന്‍ ...!
കൂടെ വെളുത്ത  വസ്ത്രമണിഞ്ഞു അച്ഛന്റെ കൂട്ടുകാരും ...! എന്റമ്മോ ...
പിന്നെ എല്ലാം ഒരു സിനിമ സ്ക്രിപ്റ്റ് പോലെ ..
എന്റെ അടുത്തേക്ക് അച്ഛന്‍ വരുന്നു .. 
" ഇതേതടാ ഇവള് ... !  " ഗൌരവത്തോടെ ..
" അച്ഛാ , ഡല്‍ഹിയില്‍  ഉള്ള , ഇവിടെ  നാടകം  കാണാന്‍ വന്ന .... " ഞാന്‍  വിയര്‍ക്കുന്നു ..
ചാനലുകളില്‍ കാണുന്ന സ്ത്രീകളെ പോലെയുള്ള  സുന്ദരി യായ  ആ  മോഡല്‍ ലുക്ക്‌ ഉള്ള ലക്ഷ്മിയുടെ  മുന്‍പില്‍  വച്ച് ..
 നെറ്റി ചുളിച്ചു രൂക്ഷമായി നോക്കി  എന്നെ തല്ലാന്‍ ഒന്ന് ഓങ്ങി ...
" നിനക്ക് പോയി ചത്തൂടെടാ .. !" എന്നും പറഞ്ഞു പോകുന്ന ...

അല്ല .. ഒന്നും സംഭവിച്ചില്ല ..
അത് അച്ഛനല്ല ...! ,
 കൂടെയുള്ളവര്‍ അച്ഛന്റെ കൂട്ടുകാരല്ല ... !
പക്ഷെ അവര്‍  എന്നെ നോക്കി , ഞാന്‍ അവരെ നോക്കി ചിരിച്ചു  ...
അവര്‍ക്ക് എന്നെ നല്ല പരിചയം ഉള്ള പോലെ ..
ഖദര്‍ ഷര്‍ട്ട്‌ ഇട്ടാല്‍ .. ആദ്യമായി കാണുന്നവരെ പോലും  നല്ല പരിചയമാണ് ... !!

" ദെന്‍ , ആ ഫീമെയില്‍ ക്യാരക്റ്റര്‍  ഒരു  യുവ എഴുത്തുകാരി   ആയിക്കോട്ടെ  അല്ലേ ..? 
പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ..... ! റയിറ്റ് ....?"അവള്‍ തുടരുന്നു

" അല്ല ലെഫ്റ്റ്  അവള്‍  ലെഫ്റ്റ് ആകട്ടെ  ! .. നമുക്ക്  ലെഫ്റ്റിലൂടെ  പോകാം ...."

മരത്തണലിലൂടെ   നടന്നു പോകുമ്പോള്‍  ദേ വരുന്നു  സുന്ദരികളായ  മൂന്ന് നാല് പെണ്‍കുട്ടികള്‍ ...
എന്റെ ഭാര്യ യുടെ ക്ലാസ്സില്‍ പഠിക്കുന്ന ...ദൈവമേ ... !!!
ബാങ്കില്‍ നിന്നും വരുന്ന വഴിയാണ് .. സപ്ലി പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാക്കി തന്ന യ്യൂണിവേര്സിറ്റിക്കു 
 നേര്ച്ച  കൊടുക്കാന്‍ ചലാന്‍ അടച്ചു വരുന്ന വഴിയായിരിക്കും ..

അവര് എന്നെ കണ്ട് ഒന്ന് ആക്കി ചിരിച്ചു നടന്നു പോകും ...
അടുത്ത  നിമിഷത്തില്‍  അതില്‍ നടുവില്‍ നില്‍ക്കുന്ന ബാലരമയിലെ ഡാകിനിയുടെ മുഖച്ഛായ ഉള്ള കുട്ടി ...
അവളുടെ ബാഗില്‍ നിന്നു  മൊബൈല്‍ ഫോണ്‍ എടുക്കും .. !

മിസ്സ്‌ അടിക്കാന്‍ മാത്രം അറിയുന്ന അവള്‍  എന്റെ ഭാര്യയെ വിളിക്കുന്നു ...
" നിന്റെ കെട്ടിയോന്‍  ഒരുത്തിയും കൊണ്ട് ടൌണില്‍  .. മോളെ സൂക്ഷിച്ചോ ...
ആ നല്ല സുന്ദരിക്കുട്ടി ...  എന്താ ഹെയര്‍ സ്റ്റൈല്‍ ...! " അവളുടെ  ബാലന്‍സ് ഇന്ന് തീരും ...

കയ്യിലുള്ള  വിലകൂടിയ ഫോണ്‍ എടുത്തുകൊണ്ടുള്ള ആ ജാഡ ...!
ഇതാണ് പറയുന്നത് കോളേജില്‍  പഠിക്കുന്ന പെണ്‍ കുട്ടികള്‍ക്ക്  മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കരുത് എന്ന് ..
അല്ല , വാങ്ങി കൊടുത്തില്ലെങ്കില്‍  നാട്ടിലെ ആണ്‍പിള്ളേര് കഷ്ടപ്പെട്ട്  പണിയെടുത്ത് ,
ഇതു പോലെയുള്ളവര്‍ക്ക്  വാങ്ങി കൊടുക്കും . എന്തിനാ  മാതാപിതാക്കള്‍  വെറുതെ കാശ് കളയുന്നേ ..?"
അവര് അടുത്തു വന്നപ്പോഴല്ലേ മനസ്സിലാകുന്നത്‌ ...

 ആ കുട്ടികള്‍ എന്റെ ഭാര്യ പഠിക്കുന്ന കോളേജില്‍ ഉള്ളവരല്ല .. !!!
വേറെ ആരുടെയോ ഭാര്യ പഠിക്കുന്ന കോളേജില്‍ ഉള്ളവര്‍ ....!

 പാവം കുട്ടികള്‍ ... കുട്ടികള്‍ക്ക് പ്രത്യേകിച്ച്  കോളേജില്‍  പഠിക്കുന്ന  പെണ്‍കുട്ടികള്‍ക്ക്
 മൊബൈല്‍ ഫോണ്‍  വളരെ ആവശ്യമാണ് ..
പെണ്‍കുട്ടികളായാല്‍ ഇങ്ങനെ  വേണം .. എന്തൊരു അടക്കവും ഒതുക്കവും ഉള്ള കുട്ടികള്‍ ..!

" 'ബാലന്‍സ് ' തിരക്കഥ മൊബൈല്‍ ഫോണ്‍ പ്രണയവുമായി   കണക്ട് ചെയ്യുന്നതാണ് നല്ലത് അല്ലേ ..?"
ലക്ഷ്മിയുടെ  ചോദ്യത്തിന്‍  ഒരു താളം നല്‍കികൊണ്ട്   എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു ..!

" സത്യം ..!"  ഇന്ന് ക്യാമറയുടെയും അലാറത്തിന്റെയും വാക്ക്മാനിന്റെയും
കാല്‍ക്കുലേറ്റരുടേയും സ്ഥാനം മാത്രമല്ല ..
ചുമരുകളില്‍ ഒളിച്ചിരുന്നിരുന്ന പല്ലികളുടെ സ്ഥാനം പോലും നമ്മുടെ മൊബൈല്‍ ഫോണ്‍ കയ്യടക്കിയിരിക്കുന്നു .. !

ഞങ്ങളുടെ എതിരെ വരുന്ന ഓരോ വ്യക്തിക്കും എന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ ആളുകളുടെ മുഖച്ഛായ ..!
അത് എന്തുകൊണ്ട് എന്ന് ആലോചിക്കാന്‍ നേരമില്ല  ....
 ഞാന്‍ ആ ഫോണ്‍ എടുത്തു....!

" ഹലോ ആരാ ... ? "  ഞാന്‍ വളരെ വിനയത്തോടെ ചോദിച്ചു ...

" നിങ്ങളുടെ ഫോണിലേക്ക് വിളിക്കുമ്പോള്‍ ഇപ്പോഴും ആ പഴയ '  ട്രീം . ട്രീം ....' ശബ്ദം തന്നെയാണോ ....?"

അല്ല ഇപ്പൊ എന്റെ ചങ്ക് പിടക്കുന്ന ശബ്ദം ആണ്  ..

" ആ ഹലോ  മനു ,  ഞാന്‍ ഇവിടെ ഉണ്ട് .. യെസ് ... ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ..
 ഭക്ഷണം കഴിച്ചു ഇറങ്ങിയതെയുള്ളൂ .... ഉം ...
റെക്കോഡിംഗ്  എവിടെയാ ... ശ്രീരാഗത്തിലോ ...
ദേ ഇപ്പൊ എത്തി , ഞാന്‍ റൌണ്ടില്‍ ഉണ്ടെടാ .. ലിറിക്സ് ഓക്കേ അല്ലേ ...?
ഗുഡ് ... ദേ വരുന്നു  .. ഓക്കേ ...!"ഞാന്‍ പറഞ്ഞു നിര്‍ത്തി ...

 ഒന്ന് അമര്‍ത്തിയാല്‍  ഈ ഗാനം , രണ്ട് അമര്‍ത്തിയാല്‍  ആ ഗാനം
 എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി ഗാനങ്ങള്‍ ഒഴുകി എത്തുമ്പോള്‍ ,
 ജീവിതത്തില്‍ ആദ്യമായി ഇത്തരം ഒരു ഫോണ്‍ കാള്‍ എനിക്കനുഗ്രഹമായി ...!
" സോറി ലക്ഷ്മി , ഞാന്‍ എഴുതിയ ഒരു പാട്ട് ഇപ്പൊ റെക്കോഡിംഗ്  ഉണ്ട്
.. സോ .. എനിക്ക് ഇപ്പോള്‍ തന്നെ പോണം ..!"

" വാവ് .. ഗ്രേറ്റ്‌ ... ! ദെന്‍ ഞാനുമുണ്ട് റെക്കോഡിംഗ്  സ്റ്റുഡിയോയിലേക്ക്   ..
 എനിക്ക് വൈകിട്ട് ഉള്ള ട്രെയിനില്‍ പോയാല്‍ മതി ...!"
അവള് പോയാലും പോയില്ലെലും  എനിക്കെന്താ  .. !

" നിനക്ക് വേണേല്‍  രാത്രി റെയില്‍വേ സ്റ്റേഷനില്‍ കിടക്കാം ... പക്ഷെ  എനിക്കങ്ങനെ അല്ല ..! "
 എന്ന് പറയാനാണ് തോന്നിയത് ..
" നോ ലക്ഷ്മി   .. വേണ്ട .." ഞാന്‍ പറഞ്ഞു 
" നോ , ഞാന്‍ കൂടി വരുന്നു ...റെക്കോഡിംഗ്  സ്റ്റുഡിയോയിലേക്ക് ..." അവളുടെ വാക്കുകളില്‍  ഒരു നാഗവല്ലി  ഭാവം വന്നോ ..
  ഇല്ല ലേ..? .. പക്ഷെ എനിക്ക് തോന്നി .. തോന്നിയതായിരിക്കും ...

" സോറി .. നീ ഏതായാലും നാടകോത്സവത്തിന്  പോ ....  എനിക്ക് പോയെ പറ്റൂ ... !"
 എന്നും പറഞ്ഞു ഉടന്‍ വന്ന ഓട്ടോയില്‍  അവളെ കയറ്റി ,
 ഞാന്‍ മനസ്സമാധാനത്തോടെ ചിരിച്ചു കൊണ്ട് ഒരു റ്റാ റ്റാ യും  കൊടുത്തു ...
പിന്നെ അടുത്തതായി വന്ന ഓട്ടോയില്‍  കയറികൊണ്ട് പറഞ്ഞു ...
" ചേട്ടാ .. ട്രാന്‍സ്പോര്‍ട്ട് സ്ടാന്റിലേക്ക്  ... !"

പെട്ടന്നുള്ള ഈ  ക്ലൈമാക്സ്‌  എന്റെ  ഈ  സ്റ്റോറിക്ക്  പറ്റിയതായിരുന്നില്ല ...
പക്ഷെ എന്റെ മനസ്സമാധാനത്തോടെയുള്ള  ജീവിതത്തിനു  പറ്റിയത് ഈ  ക്ലൈമാക്സ്‌  തന്നെ ...!
ഇവിടെ , ഇന്ന് ഒരു കടുപ്പമുള്ള ചായയും പിന്നെ ഒരു  ബോണ്ടയും  കഴിച്ചു
 ഇങ്ങനെ ഇരിക്കുമ്പോള്‍  ഞാന്‍  ലക്ഷ്മി യെ  വീണ്ടും ഓര്‍ത്തു ....

അന്ന്  ഇവിടെയിരുന്നു ഞാനും  ലക്ഷ്മിയും  കഴിച്ചത്  ഐസ് ക്രീം ആയിരുന്നു ... !!!


Monday, December 19, 2011

ബാബുട്ടന്റെ കൂടെ ഒരു " ടൂ ... ര്‍ ..ര്‍ ..ര്‍.. ! " , - പ്ലേ & റിപ്ലേ



നാട്ടിലെ  വൃദ്ധരായ ഒരു പറ്റം ആളുകളുള്ള ഒരു സംഘടനയുണ്ട്  " യംഗ്  മെന്‍സ്  അസോസിയേഷന്‍ ".
അതെന്താ ഇഷ്ടാ അങ്ങനെ ഒരു പേര് ...!
പണ്ട്  വിമോചന സമരം കൊടുമ്പിരി കൊണ്ട സമയത്തോ മറ്റോ ആണ് ,
നാട്ടിലെ വളരെ പ്രമുഖരും തല നരച്ചവരും നരക്കാന്‍ അനുവദിക്കാതവരുമായ ഇന്നത്തെ ആ സംഘടനയുടെ
ഭാരവാഹികള്‍ അവരുടെ ആയ കാലത്ത് രൂപീകരിച്ച സംഘടന. അന്ന് ശരിക്കും " യംഗ്  മെന്‍സ്  അസോസിയേഷന്‍ " തന്നെയായിരുന്നു.. !

പക്ഷെ ഇന്ന് , കാലം വരുത്തിയ നരകള്‍ ചായം കൊണ്ട് മാച്ചു കളഞ്ഞ് ഈ അഭിനവ യുവാക്കള്‍  ,
 ഇപ്പോഴും മെയിന്‍ റോഡിന്റെ കേവലം ഇരുനൂറു മീറ്റര്‍ മാത്രം ഉള്ളിലേക്ക് ചെന്നാല്‍ കാണാവുന്ന
എട്ട് സെന്റ് ഭൂമിയില്‍ പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തില്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും ഒരു ശല്ല്യമില്ലാതെ അവിടെയിരുന്നു ചീട്ടു കളിച്ചും അവിടുത്തെ കൊച്ചു ടി വിയില്‍  എഫ് .ടി .വി കണ്ടും
പൊയ്പ്പോയ ഇന്നലകളിലെ ഓര്‍മ്മകള്‍ അയവിറക്കിയും , ചെറുത്  അടിച്ചും , മുഹമ്മദ്‌  റാഫിയുടെയും കിഷോര്‍ കുമാറിന്റെയും ഹിന്ദി പാട്ടുകള്‍ മൂളിയും( ശ്രുതി പോയിട്ട് ഒരു പത്ത് പൈസയുടെ സംഗതി പോലുമില്ലാതെ ) താളം പിടിച്ചും , ഏറ്റു പാടിയും ..അവരുടെ മക്കളും ഇപ്പോഴത്തെ യഥാര്‍ത്ഥ 'യംഗ്  മെന്‍ ' ആയ  ആധുനിക സമൂഹത്തെ കുറിച്ച് ആശങ്കപ്പെട്ടും കഴിഞ്ഞു പോന്നു ..!

നാട്ടിലെ  മെഡിക്കല്‍ സ്റ്റോര്‍സില്‍ ഏറ്റവും ചെലവുള്ള ഐറ്റംസ് ഏതെന്നു ചോദിച്ചാല്‍ ,
ഉത്തരം ( അയ്യേ , അതല്ല ...! ) ഗോദ്റെജ്  ഡൈ , പ്രഷറിന്റെ ഗുളിക , ഷുഗറിന്റെ ഗുളിക ഇത്യാദി   സാധങ്ങളായിരുന്നു ..
 
ഇവിടുത്തെ ഡൈ എന്ന സാധനത്തിന്റെ ഉപജ്ഞാതാവ് ആര് എന്ന ചോദ്യത്തിനുത്തരവും ..
പെട്ടത്തലയില്‍ മുടിയില്ലാത്ത ആ  ഭാഗത്ത്‌  പോലും കറുത്ത ചായം പൂശിയ കലാകാരന്‍, റിട്ടയെര്‍ഡ്  പട്ടാളക്കാരന്‍
മിസ്റ്റര്‍ കേണല്‍ തോമസ്‌ സാര്‍ ആണ് ഈ കഥയിലെ ആദ്യ നായകന്‍ ...!

എപ്പോഴും ഹിന്ദി സംസാരിക്കാന്‍ ശ്രമിക്കുന്ന , ഹിന്ദി പാട്ട് മാത്രം പാടുന്ന കേണല്‍...!!
ഇന്നത്തെ തലമുറയില്‍ പെട്ട ആരെങ്കിലും , മുന്‍ ജമങ്ങളില്‍  എപ്പോഴോ ചെയ്ത പാപത്തിന്റെ ഫലമായി
അറിയാതെ എങ്ങാനും  നമ്മുടെ കേണല്‍ സാറിന്റെ അടുത്തെങ്ങാനും ചെന്ന് പെട്ടാല്‍ ...!
പിന്നെ പെട്ടു ..!!

ഒരിക്കലും പെയ്തു തീരാത്ത മഴ പോലെയാണ് കേണല്‍ സാറിന്റെ ' വെടി കഥകള്‍ ' ( അയ്യേ , വീണ്ടും അതല്ല ).
അതെന്താ എന്നറിയില്ലേ ..?
കേണല്‍ സാറിന്റെ പട്ടാളത്തിലെ ' ധീര കഥകള്‍ ,
വീര കഥകള്‍ , ഐശ്വര്യ കഥകള്‍ പാടാം ' എന്ന് ഒരിക്കല്‍ കൂട്ടുകാരോടൊത്ത് ,
പാലത്തിനടുത്ത് ഇരിക്കുന്ന വേളയില്‍ എന്റെ സര്‍ഗ്ഗാത്മകതയുടെ അതിര്‍ വരമ്പുകള്‍ തകര്‍ത്തെറിഞ്ഞു ഞാന്‍ പാടിയ  ഗാനം കേട്ട് ,  കേണല്‍ സാര്‍  എന്നെ നോക്കിയാ ആ നോട്ടം ... !!
അതിര്‍ത്തി കടന്നു വന്ന ചൈനക്കാരെ എങ്ങാനും നോക്കിയിരുന്നുവെങ്കില്‍ ...
തമ്പുരാന്‍ തന്നാനെ , അവര്‍ ദലയ്ലാമ , അരുണാചല്‍ പ്രദേശ്‌ എന്നൊന്നും പറഞ്ഞു ആ വഴിക്ക്  അവര്  വരില്ലായിരുന്നു ..!

പക്ഷെ , ഞങ്ങളുടെ കാര്യത്തില്‍ ' ഉര്‍വശി ശാപം ഉപകാരമായി '
അതിനു ശേഷം , പട്ടാള കഥ പോയിട്ട്  കേണല്‍ സാറിന്റെ ഒരു കഥയും കേള്‍ക്കേണ്ട ഗതികേട് എനിക്കോ ,
എന്റെ കൂട്ടുകാര്‍ക്കോ ഉണ്ടായിട്ടില്ല ...!
ചിലപ്പോഴൊക്കെ ഒരു സമൂഹത്തിനു വേണ്ടി ഒരാള്‍ രക്തസാക്ഷി  ആകേണ്ടി വരും ..!
ഞാന്‍ ഒരു നിമിത്തമായി ..!
" ഒരിടത്തവന്റെ പേര്‍ ചെഗ്വേരയെന്നാണെങ്കില്‍ മറ്റൊരിടത്ത് അവനു പ്രവീണ്‍ എന്ന് പേര്‍ ...!!"


ഈ വൃദ്ധ കൂട്ടായ്മയുടെ സൌന്ദര്യം കണ്ട് പഠിക്കാന്‍ ശ്രമിച്ചവരാണ് ഞങ്ങള്‍ പുതിയ തലമുറ ..
പക്ഷെ , ഉപ്പിനോളം ഒക്കുമോ ഉപ്പുമാവ് ..!
പഴയ തലമുറയുടെ  'ഓട്ടങ്ങളുടെയും  ചാട്ടങ്ങളുടെയും'  കഥകള്‍ അവരുടെ ' സ്മോള്‍ ' സദസ്സുകളില്‍ നിന്ന്
ഒളി ക്യാമറയില്‍ നിന്നെന്ന പോലെ  പുറത്തു ചാടുകയും ...
ബ്ലൂ ടൂത്ത്  വഴിയെന്ന പോലെ പെട്ടന്ന്  പടരുകയും ചെയ്തു ...!
 

ആ കഥകള്‍ അവരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും
" ട്വിങ്കിള്‍ .. ട്വിങ്കിള്‍ ലിറ്റില്‍  സ്റ്റാര്‍ " പോലെ ബൈ ഹാര്‍ട്ട്‌ ആയിരുന്നു ...
 ' എന്ത് കൊണ്ട് .. എന്ത് കൊണ്ട് .. എന്ത് കൊണ്ട് .... ?
കേര്‍ണല്‍ സാര്‍ ഹിന്ദി വിരഹ ഗാനങ്ങള്‍ പാടുന്നത് എന്ത് കൊണ്ട്  ..?
കഴിഞ്ഞ വര്‍ഷം ടൌണിലെ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു ടീച്ചര്‍ , പണ്ട് നാട്ടില്‍ നിന്നു ട്രാന്‍സ്ഫര്‍ വാങ്ങി ടൌണിലേക്ക് പോയതെന്ത് കൊണ്ട് ??  എന്ത് കൊണ്ട് .. എന്ത് കൊണ്ട് ...?
എന്നിങ്ങനെയുള്ള നാട്ടിലെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പാണന്മാര്‍ പാടി നടക്കാതെ തന്നെ ,
ഞങ്ങള്‍ അറിഞ്ഞത് അങ്ങനെയാണ് ... !
ഏത് നാട്ടിന്‍പുറത്തെ പോലെയും , തലമുറ തലമുറ കൈമാറി ഞങ്ങള്‍ക്ക് കിട്ടിയ കരുത്ത് ..!
അവര്‍ക്ക് ബദലായി ഞങ്ങളുടെ തലമുറ ഒരു  'ഓള്‍ഡ്‌ മെന്‍സ് അസോസിയേഷന്‍ ' എന്ന ഒരു സംഘടന ഉണ്ടാക്കണമെന്ന ക്രിയാത്മകമായ എന്റെ നിര്‍ദ്ദേശം എന്റെ കൂട്ടുകാര്‍ വോട്ടിനിട്ട് തള്ളികളഞ്ഞത്  എന്ത് കൊണ്ട് , എന്ത് കൊണ്ട് ..? എന്ന എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല ..

എക്സ് - ഗള്‍ഫുകാരും  റിട്ടയേര്‍ഡ്‌  ഉദ്യോഗസ്ഥരും  അടങ്ങുന്ന ' യംഗ്  മെന്‍സ് അസോസിയേഷ'ന്റെ എക്കാലത്തെയുമുള്ള പ്രസിഡന്റ്‌ കേര്‍ണല്‍ സാര്‍ ആണ് ...! അതാണ്‌ മിലിട്ടറി ക്വാട്ടയുടെ ഒരു പവറ് ..!
എത്ര അഭിപ്രായ വ്യതാസമുണ്ടായാലും കേര്‍ണല്‍ സാറിന്റെ മിലിട്ടറി ക്വാട്ടയുടെ മുന്‍പില്‍ അവര്‍ ഒരേ സ്വരമാകുന്നു ..!
 

"മിലേ , സ്വര് മേരാ തുമാരാ  ...!! "
അതുകൊണ്ട് തന്നെയാണ് .. തണുപ്പ് കാലത്ത് , കഴിഞ്ഞ വര്‍ഷം ക്രിസ്മസ്  അവധി തുടങ്ങുന്നതിനു മുന്‍പ് ,അവര്‍ ഒരു ടൂര്‍ പോകാനുള്ള തീരുമാനമുണ്ടായത് ...!

മൈസൂര്‍ , ഊട്ടി , ഗോവ  തുടങ്ങിയ ഒരുപാട്  സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു ...!!
പക്ഷെ മിലിട്ടറി ക്വാട്ടയുടെ  സ്വാധീനം  അവിടെയും  കാണാമായിരുന്നു ..!
കേര്‍ണല്‍ പറഞ്ഞു,  വണ്‍ ഡേ ടൂര്‍ മതി ...!
" വണ്‍ ഡേ ടൂര്‍  മതി ...! "
കേര്‍ണല്‍ പറഞ്ഞു  ,രാവിലെ തന്നെ പോകാം ...
"ശരി , രാവിലെ പോകാം ... "
കേര്‍ണല്‍  പറഞ്ഞു , മൂന്നാറ് മതി ...
" അതെ അതെ .. മൂന്നാറ് മതി ....!!"
കേര്‍ണല്‍ പറഞ്ഞു , കുപ്പികളെല്ലാം തന്റെ വക എന്ന് .....!
എല്ലാരും കയ്യടിച്ചു തീരുമാനം പാസ്സാക്കി ..! അവര്‍ ഉള്ളു തുറന്നു ചിരിച്ചു ..
അറുപതു വയസ്സ് കഴിഞ്ഞവര്‍ക്കും ആറു വയസ്സുകാരുടെ നിഷ്കളങ്കത ..!
ഇതുപോലെ ഒരു ചിരിയുടെ സൗന്ദര്യം  ' എലി പുല്ലും കതിര്‍ കണ്ട പോലെ ' എന്ന ഭാഷാപ്രയോഗത്തില്‍ മാത്രമേ  ഞാന്‍ കണ്ടിട്ടുള്ളു ..!തീരുമാനമെടുത്തു യോഗം പിരിയുമ്പോള്‍ എല്ലാരും എന്തെന്നില്ലാത്ത  സന്തോഷം ..!
 

അവര്‍ എല്ലാം നല്ല സാമ്പത്തിക ഭദ്രതയുള്ളവര്‍ ..!
അഞ്ചക്ക പെന്‍ഷന്‍ വാങ്ങുന്നവര്‍ , ബാങ്കില്‍  ലക്ഷങ്ങളുടെ  ഡെപ്പോസിറ്റ്  ഉള്ളവര്‍ ...!
ബ്ലേഡ് , റിയല്‍ എസ്റ്റേറ്റ്‌ എന്നീ മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ ...!
ആയിരങ്ങള്‍ വലിച്ചെറിയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലാത്തവര്‍ ...!!
പക്ഷെ , അംബാനിയായാലും വെറുതെ കുടിക്കാന്‍  ( പ്രാസത്തിനനുസരിച്ചു  പറയണമെങ്കില്‍ വാക്ക് വേറെയാണ് പക്ഷെ ..! )
കിട്ടിയാല്‍ , ആ സന്തോഷം  .. ഒരു സന്തോഷം തന്നെയാണ് ...!



കേര്‍ണല്‍ സാറിന്റെ അയല്പക്കക്കാരനായ ബാബുട്ടന്‍ ആണ് അടുത്ത കഥാപാത്രം ..!
ഞങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും  ഉണ്ടാവേണ്ടവനാണ് ..
പക്ഷെ വല്ലപ്പോഴും ഒന്ന് വന്നു പോകും ...!
അവിടുത്തെ വാടകയ്ക്ക് ഓടുന്ന മിനി - ബസ്സിന്റെ ഡ്രൈവര്‍ ,
കല്യാണ സീസണ്‍ കഴിഞ്ഞാലെന്താ , അത് കഴിഞ്ഞാല്‍ ശബരിമല സീസണ്‍ വരുമല്ലോ ...!
മുതിര്‍ന്നവരുടെ മുന്‍പില്‍ നല്ല " കുരുത്തം " ഉള്ള പയ്യന്‍ ...!
ഞങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി കേര്‍ണലിന്റെ വീരകഥകള്‍ കേട്ടിരിക്കാനുള്ള വലിയ മനസ്സ് ..
സമ്മതിക്കണം ..! ഒരേ കഥ ആവര്‍ത്തിച്ചു ഇരുപത്തി നാലാമത്തെ വട്ടം പറയുമ്പോളും ...,
" സാറേ , ഇത് മുന്‍പ് പറഞ്ഞതല്ലേ ?"എന്ന് പോലും ചോദിക്കാതെ ,
ഒരു ലേറ്റസ്റ്റ് ഹിറ്റ്‌ ഗാനം ആവര്‍ത്തിച്ചു കേള്‍ക്കുന്ന കൊച്ചു കുട്ടിയുടെ മുഖഭാവത്തോടെ ഇരിക്കുന്ന ,
വിനയവും ലാളിത്യവും ഒരേ അനുപാതത്തില്‍ മിക്സ്‌ ചെയ്തു ഉണ്ടാക്കിയ ഒരു അപൂര്‍വ്വ പ്രതിഭാസം ..!

നാട്ടിലെ പെണ്‍കുട്ടികളുടെ മനസ്സിലെ ഏക കാമുക സങ്കല്പം ...! വണ്‍   ആന്‍ഡ്‌  ഒണ്‍ലി  ബാബുട്ടന്‍ ...!

ടൂറിനു ഏത് വണ്ടി വിളിക്കണം എന്ന് കേര്‍ണലിന് ഒരു സംശയവും ഇല്ല ...!
ഡ്രൈവര്‍ ബാബുട്ടന്‍ അടക്കം പന്ത്രണ്ട് പേര് കേറിയാലും പിന്നെയും ഒരു കാര്‍ഗില്‍ യുദ്ധത്തിനുള്ള സ്ഥലം ബാക്കിയുണ്ടാകും ... !!

"ഭക്ഷണം , ഹോട്ടലില്‍ നിന്നു വേണ്ട ...! " കുടവയറുള്ള റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ വേലായുധന്‍ മാഷ്‌  ഈ അഭിപ്രായം പറഞ്ഞപ്പോള്‍ ,
മറ്റുള്ളവര്‍ മാത്രമല്ല ..ഒരു ഹോട്ടല്‍ ഭക്ഷണ പ്രേമിയായ ബാബുട്ടനും ഞെട്ടി ...!
" വേണ്ട , കേര്‍ണല്‍ .. വേണ്ട .. ക്രിസ്മസ് ആണ് വരുന്നത് .. ഒരു ദിവസത്തെ ടൂറിനു വേണ്ടി നമ്മുടെ ക്രിസ്മസ്  മൊത്തം കുളം ആക്കണോ ?"
വേലായുധന്‍ സാര്‍ ഈ ആശയം മുന്നോട്ടു വച്ചപ്പോള്‍ .. അധ്യാപകരുടെ വാക്കുകള്‍ക്ക് എന്നും വിലനല്കിയിരുന്ന ഞങ്ങളുടെ സമൂഹം ..( എന്താണാവോ , ഇപ്പോള്‍ ഇല്ല .. !! ) ഒടുവില്‍ ആ വാക്കുകള്‍ അംഗീകരിച്ചു ..!
ടൂറിനു പോകേണ്ട  ദിവസത്തിന് തലേദിവസം മെനു തയ്യാറാക്കി , സാധനങ്ങള്‍ വാങ്ങി , ഗ്യാസ് അടുപ്പും കുറ്റിയും കൊണ്ട് വന്നു പാചകം തുടങ്ങി  ...!
വെജിറ്റെറിയനും നോണ്‍-വെജിറ്റെറിയനും ..! രാത്രി കോഴികളുടെ നിലവിളി കേട്ട്  , ' നട്ടും ബോള്‍ട്ടും ' പ്രതീക്ഷിച്ചു പോയഞങ്ങള്‍ നാലംഗ സംഘത്തെ അവര്‍ മൈന്‍ഡ്  ചെയ്യാന്‍ പോലും മനസ്സു കാണിക്കാത്തതില്‍ പ്രതിഷേധിച്ചു ഞങ്ങള്‍ വാക്ക് ഔട്ട്‌ നടത്താന്‍
ഒരുങ്ങിയപ്പോള്‍ , ആ കാഴ്ച കണ്ട് ഞെട്ടി ..!

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ...! പിന്നെ തോരന്‍ , അച്ചാറ് തുടങ്ങിയവ ഒരു വശത്തും ...
 മറുവശത്ത് നാടന്‍ കോഴിക്കറി , പാചകക്കാരന്‍ സുരേഷ് ചേട്ടന്റെ സ്പെഷ്യല്‍ ചില്ലി പോര്‍ക്ക് , മീന്‍ വറുത്തത്‌ എന്നിവയും ...!

" അതെന്താ .. പായസവും ഉണ്ടോ സുരേഷേട്ടാ ..?" എന്റെ കൂട്ടുകാരന്‍ സിന്റോ മോനാണ് ...!
" നിന്റെ കരിനാക്ക് വളക്കാതെ സിന്റപ്പാ ,ഇത്  ഇസ്റ്റു ..! തേങ്ങാ പാലില്‍ ഉരുളന്‍ കിഴങ്ങ് ഇട്ടു ...." സുരേഷേട്ടന്‍  അതിന്റെ മഹിമയെ കുറിച്ച് വാചാലനായി ..!
" ഇത് ഞാന്‍ പറഞ്ഞിട്ടാ ...!" വേലായുധന്‍ മാഷ്‌ കുടവയര്‍ തിരുമ്മി ക്രെഡിറ്റ്‌ ഏറ്റെടുത്തു ...
" മാഷേ , അധികം ഇളക്കരുത് ..!!!"
"എന്തോ ...? " മാഷിന്റെ കണ്ണ് തള്ളി..." അല്ലാ ...മാഷേ , ഇത്  നാളെ അധികം ഇളക്കരുത്  .. ട്ടോ ...? " സുരേഷേട്ടന്റെ വാര്‍ണിംഗ് ..
" നീ പോടാ ... എന്നെ നീ പഠിപ്പിക്കേണ്ടാ ... !!"  മാഷുടെ കണ്ണ് ചുവന്നിട്ടുണ്ട് .. ഒരു ചെറുത്‌ വിട്ടിട്ടുണ്ട് ...!
" അതെയതെ , ഹും  മാഷുമാരോടാണോടാ ...   ആണോടാ നിന്റെ കളി .. ഹും  ...!" കേര്‍ണല്‍ അങ്ങനെയാണ് പറയാന്‍ ഉദ്ദേശിച്ചത് ..
അതിനിടയില്‍ എപ്പോഴോ " മുസാഫിര്‍ ..ഒ .. യാരോ ..., യാരാരോ ..യാരി രാരോ ...!" വന്നു ..
"തെക്കേ മലയിലെ പാറയില്‍ , ചിരട്ട ഉരച്ചാപോലെ  ലേ ..!"  ഉല്‍പ്രേക്ഷ ആയാലും ഉപമ ആയാലും
 തീരെ പുതുമയില്ലാത്ത സിന്റോ മോന്റെ ഡയലോഗ്  കേട്ട്  എന്റെ മനസ്സു അന്ന് രാത്രി ഒരു ഉരുള്‍പൊട്ടല്‍ പ്രതീക്ഷിച്ചു ...!
പക്ഷെ സിന്റോ മോന്റെ നാവിന്‍ ശൌര്യം പണ്ടേ  പോലെയില്ല ..!
അത് കൊണ്ട് പിറ്റേ ദിവസം അവര്‍ക്ക് ടൂര്‍ പോകാനുള്ള ഭാഗ്യം ഉണ്ടായി ..!

" സിന്റോ മോനേ , ഒരു പത്തിരുപതു വര്‍ഷം കഴിയട്ടെ ... നമുക്കും ഇതുപോലെ ... "
" പുണ്യം ചെയ്യണം ... ! ആഹ് ...! " പഴയ തലമുറയെയും അവരുടെ കൂടെ  പോകുന്ന  ബാബുട്ടനെയും ഓര്‍ത്തു ഞങ്ങള്‍  അസൂയ പൂണ്ടു ..

 " ബാബുട്ടാ ....!!! "

ബാബുട്ടന്‍ അങ്ങനെയാ , ഏഴിന് വരാന്‍ പറഞ്ഞാല്‍ ആറരക്കു വരും ..!
ടൂര്‍ ദിനം രാവിലെ എണീക്കുമ്പോള്‍ അവന്റെ അഹങ്കാരത്തിന്റെ  എയര്‍ഹോണ്‍ മുഴങ്ങുന്നുണ്ടായിരുന്നു ...
ഞാന്‍ പല്ല് തേക്കണ നേരത്ത് , നിരാശയുള്ള മുഖഭാവവുമായി  പാലും കൊണ്ട് സൈക്കിളില്‍ സിന്റോ എന്റെ അരികിലെത്തി .
അവന്‍ നേരെ തന്നെ നോക്കി നില്‍ക്കുന്നു ... ഒരു രണ്ട് മിനിറ്റ് ഒന്നും മിണ്ടാതെ ...
" ദിപ്പോ , അവര്  ഹൈ വേയില്  എത്തിട്ടുണ്ടാകും .. ല്ലേ ..? അവന്‍ നിരാശന്‍ ആണ് .
"നമ്മള് ആശിച്ചിട്ടും മോഹിച്ചിട്ടും എന്താ കാര്യം  ന്റെ  സിന്റപ്പാ ....? "  ഞാനും നിരാശന്‍ ആണ് ..
" ദൈവമേ .... ഒന്നും വരുത്തല്ലേ ...? !! "
സിന്റോ മോന്‍ അത് പറഞ്ഞതും , എന്റെ ഉള്ളൊന്നു കത്തി ...ടൂര്‍ പോയവര്‍ നാട്ടിലെ പ്രമുഖരായ പതിനൊന്നു പേര്‍ . കൂടെ ഞങ്ങളുടെ ബാബൂട്ടനും ... !!

*******    *********     *********

ടൂര്‍ പോയി വന്നതിന്റെ പിറ്റേ ദിവസം , പഴയ തലമുറയുടെയും ബാബുട്ടന്റെയും ഭാഗ്യത്തെ കുറിച്ചും  പറയുന്നതിനിടയില്‍ ബാബുട്ടന്‍ വന്നു , അവനു നല്ല ഉറക്കക്ഷീണം ...
" അടിപൊളിയായോടാ ...?"
അവന്‍ ഒന്നും മിണ്ടിയില്ല , വിഷണ്ണനായി ഞങ്ങളുടെ അരികില്‍ ഇരുന്നു അവന്‍ ടൂര്‍ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങും മുന്‍പ് ...
കേര്‍ണല്‍ വന്നു ...!
എന്താണാവോ അവന്‍ എണീറ്റില്ല ... ഞാന്‍ പിന്നെ  പണ്ടേ എണീക്കാറില്ല ..!!
ഞാന്‍ ഉണ്ടെങ്കില്‍ കേര്‍ണല്‍ ആ സൈഡിലേക്ക് പോലും നോക്കാറില്ലല്ലോ ...

പക്ഷെ ബാബുട്ടനെന്താ , മൂന്നാറ് വച്ച് കണ്ട പരിചയം പോലുമില്ലല്ലോ ...!!
" ഇന്നാ .. പറഞ്ഞ വാടക ..." കേര്‍ണല്‍ പറഞ്ഞു ...
"ഓ വാടക കൊടുക്കാന്‍ വന്നതാ ...അതാണ്‌  " എന്റെ മനസ്സു പറഞ്ഞു ..
ബാബുട്ടന്‍  കേര്‍ണലിന്റെ മുഖത്ത് പോലും നോക്കാതെ കാശ് വാങ്ങി കീശയില്‍ ഇട്ടു , താഴെ നോക്കി നിന്നു ..
" ഇത് കൂടി പിടിച്ചോ .. അയ്യായിരമുണ്ട് ...!" വീണ്ടും കേര്‍ണല്‍ ..
" പടച്ചോനെ , ബാബുട്ടാ നിന്റെ ടൈം ബെസ്റ്റ് ടൈം ..!" എന്റെ മനസ്സു പറഞ്ഞു ..
" ഇനീം വേണേല്‍ പറയണം ട്ടോ ..! " കേര്‍ണലിന്റെ അവസാന വാക്കുകള്‍ കേട്ടപ്പോള്‍ ബാബുട്ടന്‍ തലയാട്ടി ..

പക്ഷെ , ഇത്രേം കിട്ടിയിട്ടും അവന്റെ മുഖത്ത് ഒരു തെളിച്ചവും ഇല്ലല്ലോ ...!!
" വണ്ടി ഒക്കെ കഴുകിയില്ലേ ബാബുട്ടാ ...!!" കേര്‍ണല്‍ സാര്‍ അത് പറഞ്ഞതും  അവന്‍  പുള്ളിക്കാരനെ രൂക്ഷമായി ഒന്ന് നോക്കി ... അപ്പോള്‍ തന്നെ ഒന്നും മിണ്ടാതെ കേര്‍ണല്‍ അവിടെ നിന്നു നടന്നു ... !

" സത്യത്തില്‍ എന്താണ് ബാബുട്ടാ ..സംഭവിച്ചത്  ? "


ഇനിയാണ് സംവിധായകന്‍ ലാല്‍  സ്റ്റൈല്‍  " പ്ലേ & റീ പ്ലേ ..!!"

ബാബുട്ടന്‍ പറഞ്ഞ കഥ ഇങ്ങനെയായിരുന്നു ....

കഴിഞ്ഞ ദിവസം കൃത്യ സമയത്തിന് പത്ത് മിനിറ്റ് മുന്‍പേ .. അവര്‍ ടൂറിനു പുറപ്പെട്ടു ..
അതിലും അര മണിക്കൂര്‍ മുന്‍പേ അവയ്ക്ക് പുറപ്പെടാമായിരുന്നു ..!!
ആദ്യം ബാബുട്ടന്റെ ഡോള്‍ബി സെറ്റില്‍ ഒരു ഭക്തി ഗാനം " ഡാഡി .. മമ്മി ...!"
അത് കഴിയും മുന്‍പേ കേര്‍ണല്‍ സാര്‍ കൊടുത്ത ഓള്‍ഡ്‌ ഹിന്ദി പാട്ടുകളുടെ സി .ഡി .കളക്ഷന്‍ ബാബുട്ടന്റെ കയ്യില്‍ കൊടുത്തു ..!

"ജീനാ യഹാം .. മര്‍ണാ ..."  പാട്ട് തുടങ്ങിയതും  കേര്‍ണല്‍ സാര്‍ നൃത്തം തുടങ്ങി .. കേര്‍ണലിനു അങ്ങനെ ഇന്ന പാട്ട് എന്നൊന്നുമില്ല ...!
മൂന്ന് പാട്ട് കഴിഞ്ഞില്ല , വേലായുധന്‍ മാഷ്‌ കെറ്റിലില്‍ നിന്നു ചായ എടുത്തു ..
അങ്ങനെ യാത്ര തുടര്‍ന്നു , കൃത്യമായ ഇടവേളകളില്‍ കുപ്പി പൊട്ടി , ഭക്ഷണം കഴിച്ചു , സി .ഡി മാറ്റി ...
ചിലപ്പോള്‍ അര മണിക്കൂര്‍ വണ്ടി ഒതുക്കി കാഴ്ചകള്‍ , പിന്നെയും ഭക്ഷണം ..!

കാണുന്നത് മൂന്നാറാണോ , പറമ്പിക്കുളമാണോ അതോ കാശ്മീര്‍ ആണോ ...! ആര്‍ക്കറിയാം ..
നീലക്കുറിഞ്ഞി പൂത്താലെന്താ .. പൂത്തില്ലെങ്കിലെന്താ ...?
കാണുന്നത് വരയുള്ള ആടായാലെന്താ , വരയില്ലാത്ത ആടായാലെന്താ ... ?
അവര്‍ ആടി ആടി വീണ്ടും മിനി ബസ്സിലേക്ക് ...
" മണി നാലായി , പോകേണ്ടേ ...?" എന്ന് ചോദിച്ച ബാബുട്ടനു നേരെ കേര്‍ണല്‍ എടുത്തത്‌ തോക്കല്ല ..
പക്ഷെ ഒരു വാളായിരുന്നു ...!!

അതിനിടയില്‍ , ഉച്ചഭക്ഷണം കഴിച്ചപ്പോഴാണോ അതോ രാവിലെ  വെള്ളപ്പം കഴിച്ചപ്പോഴാണോ എന്നറിയില്ല ,
വേലായുധന്‍ മാഷുടെ പ്രത്യേക താല്പര്യ പ്രകാരം ഉണ്ടാക്കിയ  തേങ്ങാപ്പാല്‍ കൊണ്ടുണ്ടാക്കിയ " ഇസ്റ്റു " കറി
വണ്ടിയില്‍ ഇരുന്നു പാത്രം ഇളകിയതു കൊണ്ടോ , ഇടക്കിടക്ക് അവര്‍ ഭക്ഷണം എടുത്തു കഴിച്ചത് കൊണ്ടോ  , ആ കറിക്ക് ഒരു ടേസ്റ്റ് വ്യത്യാസം നമ്മുടെ ബാബുട്ടനു തോന്നിയിരുന്നു ...! അതുകൊണ്ട്  പിന്നെ അവന്‍ അത് കഴിച്ചില്ല ..!

പക്ഷെ മിലിട്ടറി ക്വാട്ടയോടൊപ്പം എന്ത് കഴിച്ചാലും അതിനു പ്രത്യേക  ടേസ്റ്റ് ആണല്ലോ ??

മൂന്നാറ് നിന്നു വണ്ടി പുറപ്പെടും നേരത്ത് , വേലായുധന്‍ മാഷുക്ക് വയറില്‍ ഒരു പെരുപെരുപ്പ് ..!
" എനിക്കും ഉണ്ടല്ലോ  മാഷേ വയറിനു ഒരു പ്രശ്നം ...!" കേര്‍ണല്‍ ആണ്
ബാബുട്ടന്‍ വണ്ടി സൈഡിലേക്ക്  ഒതുക്കി   ..
കുളിര്‍ തെന്നല്‍ ഒഴുകിയെത്തുന്ന മൂന്നാറിന്‍ താഴ്വാരത്തെ വഴിയോരത്ത് 'മൈല്‍ ' കുറ്റികളെ പോലെ അവര്‍ നിരന്നിരുന്നു ..
" ആ റോഡ്‌ സൈഡില്‍ നിന്നു അല്പം ഉള്ളിലേക്ക് കടന്നു ഇരിക്കാമായിരുന്നു ...!" ബാബുട്ടനാണ് .
" അതിനു പറ്റണ്ടേ , എന്റെ ബാബുട്ടാ .....!"
ഒരു വിധം എല്ലാരേയും വീണ്ടും മിനി ബസ്സില്‍ പിടിച്ചു കയറ്റുമ്പോള്‍ എല്ലാരും അവശരായിരുന്നു ...!

വണ്ടി പുറപ്പെട്ടു ...
" ബാബൂട്ടാ , ദേ ഈ വര്‍ക്കി ചേട്ടന്‍ ബസ്സില് ... !!" ആരോ വിളിച്ചു പറഞ്ഞു  ..
ബാബുട്ടന്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു വണ്ടി നിര്‍ത്തി ...
" വര്‍ക്കിച്ചന്‍ മാത്രല്ല ബാബുട്ടാ ...!" അത് പറയുമ്പോള്‍ ക്യാപ്ടന്‍  രാജുവിന്റെ മുഖം പോലെ ഉണ്ടായിരുന്ന കെര്‍ണലിന്റെ  മുഖം ഇന്നസന്റിനെ പോലെയായി .. എന്തൊരു നിഷ്കളങ്കത ...!
" വീണിതല്ലോ കിടക്കുന്നു ബസ്സിനുള്ളില്‍ ............... അണിഞ്ഞല്ലോ ശിവ ..ശിവ ...!
 ( ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ്  , ഇവിടെ ശോണിതം അല്ല ഉത്തരം ..!)

രാവിലെ സെറ്റ് അപ്പ് ആക്കി , തേച്ചു വടി പോലെ യാക്കി ഉടുത്തു കൊണ്ടുവന്ന  ഷര്‍ട്ടും പോളിസ്ടര്‍ മുണ്ടുകളും നിറം മാറി  സീറ്റുകളില്‍ അലസമായി കിടക്കുന്നു .. അതിന്റെ ഉടമകള്‍ വടി പോലെ കിടക്കുന്നു ..
അവയ്ക്ക് കൂട്ടിനായി , വെറും കാഴ്ചയ്ക്ക് വേണ്ടി മാത്രമായി മഞ്ഞ നിറം പൂണ്ടു കോട്ടന്‍ കളസങ്ങളും ..!

" നമ്മുടെ ബാബൂട്ടന്‍  വണ്ടി നിര്‍ത്തിയതല്ലേ ,
ഒന്ന് ഇറങ്ങി റോഡിന്റെ സൈഡില്‍ ഒന്ന് കൂടി ഇരിക്കാം.. അല്ലേ ? "
പറഞ്ഞത് ബാബുട്ടന്റെ ബന്ധു കൂടിയായ സുരേന്ദ്രന്‍ സാര്‍ ആണ് ...!
" ഇനി ഇറങ്ങിയിട്ടെന്തിനാ ...പാപ്പാ ...?? " എന്ന ഭാവം ബാബുട്ടന് ... എങ്കിലും അവന്റെ കൈ പിടിച്ചു സുരേന്ദ്രന്‍ സാര്‍ ഇറങ്ങി ..

വണ്ടിയുടെ ലെഫ്റ്റ്  ഫ്രന്റ്‌ ടയറില്‍  പിടിച്ചു  ഇരുന്നപ്പോള്‍ ,
" എയര്‍ കളയല്ലേ പാപ്പാ ...? " എന്ന് ബാബുട്ടന്‍ ദേഷ്യത്തോടെ മനസ്സില്‍ പറഞ്ഞു .

അപ്പോഴാണ്‌ , ചീറി പാഞ്ഞു ഒരു പോലീസ് ജീപ്പ് വന്നു നിന്നത് ...
അടിമാലി പോലീസ് ആയിരുന്നു . പക്ഷെ ഭാഷ കൊടുങ്ങലൂര്‍ ആയിരുന്നു ..
ഇടയ്ക്കിടയ്ക്ക് വണ്ടി നിര്‍ത്തുന്നത് കണ്ട് ആരോ ഫോണ്‍ ചെയ്തു അറിയിച്ചതാണത്രേ ..!
ബസ്സിലേക്ക് ചാടി കയറിയ എസ്‌ .ഐ . സാറാണോ  സി .ഐ . സാറാണോ എന്നറിയില്ല ,
ആ കാഴ്ച കണ്ട് ഞെട്ടി പോയി .. ! എത്രയെത്ര ചീഞ്ഞു നാറിയ ശവങ്ങള്‍ക്ക്‌ കാവലിരുന്ന ആളായിരിക്കും ..
പക്ഷെ ...!
രണ്ട് സെക്കന്റിനുള്ളില്‍  ബൂമറാങ്ങ്  പോലെ തിരിച്ചു വന്നു .. !!

പോലീസ് എസ്ക്കോര്‍ട്ടില്‍ ഏതോ ഒരു പ്രൈമറി  ഹെല്‍ത്ത്‌ സെന്ററിലേക്ക് ...
ബാബുട്ടന്റെ ഏഴെട്ട്‌  വര്‍ഷത്തെ ഡ്രൈവിംഗ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിവസം അങ്ങനെ കൊഴിഞ്ഞു വീണു ..
പാതിരാത്രി നാഷണല്‍ ഹൈവേയിലൂടെ ബാബുട്ടന്റെ രഥം ചീറി പാഞ്ഞു പോകുമ്പോള്‍
പിന്നില്‍ പല തരത്തിലുള്ള അപ ശബ്ദങ്ങള്‍ കേള്‍ക്കുന്നു ...
അതില്‍ നിന്നു രക്ഷ നേടാന്‍ ബാബുട്ടന്‍ ആ സെറ്റ് ഒന്ന് ഓണ്‍ ചെയ്തു ...!
" ചല്‍ ത്തെ .. ചല്‍ത്തേ ..... !"
" നിര്‍ത്തടാ .. അവന്റെ ഒരു ... &* #$ * $ % % & *... "
ഏതായാലും കേര്‍ണല്‍ സാറല്ല ....!!

വെളുപ്പിന് നാല് മണിക്ക്  യംഗ് മെന്‍സ് അസോസിയേഷന്‍  ഓഫീസിലേക്ക്  അവരെ ഓരോരുത്തരെയും കൈപിടിച്ച് കൊണ്ട് ചെന്നാക്കി ,
ബാഗുകളും പാത്രങ്ങളും എല്ലാം ഒറ്റയ്ക്ക് ഇറക്കി വച്ച് കഴിഞ്ഞപ്പോള്‍ അമ്പലത്തില്‍ " കൌസല്യ .. സുപ്രഭാതം ..." കേള്‍ക്കുന്നുണ്ടായിരുന്നു ...

കലങ്ങിയ കണ്ണുമായി ബാബുട്ടന്‍ ഈ സംഭവ കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോള്‍ ...
അവന്‍ പെട്ടന്ന് പൊട്ടി കരഞ്ഞു പോയി ... !
ഒരു കൊച്ചു കുട്ടിയെ പോലെ .. ഉച്ചത്തില്‍ .. തേങ്ങി കൊണ്ട് ...
ഒരുമിച്ചു കളിച്ച്‌ വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ നിന്നു കരഞ്ഞപ്പോള്‍ .. !! ഞങ്ങളുടെ എല്ലാ ചിരിയും തമാശയും അപ്പോഴേക്കും അസ്തമിച്ചിരുന്നു .. !
ഞാന്‍ ആരും കാണാതെ എന്റെ കണ്ണ് തുടച്ചു ...
ദേ .. സിന്റോ മോന്റെയും കണ്ണ് നിറഞ്ഞിരിക്കുന്നു ...

" ഇന്ന് വൈകീട്ട് ഒരു ശബരിമല ഓട്ടം ഉണ്ടായിരുന്നതാ ... ഞാന്‍ പോയില്ല , വേറെ ഒരുത്തനെ വിട്ടു..!"  ബാബുട്ടന്‍ കരഞ്ഞു കൊണ്ട് തുടര്‍ന്നു ....
" നീ ഇപ്പൊ എങ്ങോട്ടാ ...? " സിന്റോ മോന്റെ  മുഖവും വല്ലാതായിരിക്കുന്നു ...
" കടേല്  പോണം , വണ്ടി ഒന്ന് കൂടി സര്‍ഫ് ഇട്ടു കഴുകണം .. രണ്ട് കുപ്പി ഡെറ്റോള്‍ കൂടി  വാങ്ങണം .."

" മോനേ ബാബുട്ടാ .. നിന്റെ സമയം അത്ര നല്ലതല്ല .....!"
സിന്റോ മോന്‍ അത് പറഞ്ഞപ്പോള്‍ എന്റെ ഉള്ളില്‍ ദാ വീണ്ടും ഒരു കത്തല് ...!!


*********          *********

Friday, December 16, 2011

' ദേവദാസി ' എന്നൊരു പടം .... !!



അങ്ങനെ കോളേജ് ഇലക്ഷന്‍ ഒക്കെ കഴിഞ്ഞു ... ആരവങ്ങളും ...!!
അത് കഴിഞ്ഞാല്‍ കഴിഞ്ഞല്ലോ എന്ന് കരുതി ... പക്ഷെ കഴിയുന്നില്ലല്ലോ ...!
നവംബര്‍ അവസാനമായിരുന്നു ഇലക്ഷന്‍ ..,
ഇനി ആകെയുള്ളത് 2 മാസം , ഫെബ്രുവരിയില്‍ കൊന്ന പൂക്കും ...!!
എല്ലാം അവസാനിക്കും ..!
അതിനിടയില്‍ ക്രിസ്മസ് ..! ക്രിസ്മസ് പരീക്ഷ ...,
പരീക്ഷ വേണ്ടെന്നു വയ്ക്കാം .. പക്ഷെ ക്രിസ്മസ് വേണ്ടെന്നു വയ്ക്കാന്‍ പറ്റില്ലല്ലോ ...!

ഇലക്ഷന് മുന്‍പ് എത്ര സമരം ആയിരുന്നു ...!
കുറെ നാളായി ഒരു സമരം ഉണ്ടായിട്ട് , അല്ലേ ചെയര്‍മാനെ ...!
അവിടെയിവിടെയൊക്കെയിരുന്നു പ്രീഡിഗ്രീക്കാര്‍ പരിഭവം പറഞ്ഞു ...!
എന്നാല്‍ , സമരം ഡിഗ്രീക്കാര്‍ക്ക് വേണ്ട ..! പഠിക്കണം എന്ന ആഗ്രഹമുണ്ടായിട്ടൊന്നുമല്ല ..
സമരം ആയാല്‍ പെണ്‍കുട്ടികള്‍ ഉടന്‍ വീട്ടില്‍ പോകും ..
അതിലും ഭേദം ഫുള്‍ ടൈം ക്ലാസ്സ്‌ ഉണ്ടാകുന്നതാണ് ..
ഒരു മൂന്നര വരെ അവര്‍ ക്യാമ്പസില്‍ ഉണ്ടാവൂല്ലോ ..!
സൊ .. സമരം വേണ്ട ..!


അന്ന് വെള്ളിയാഴ്ച ..
രാവിലെ ഹോസ്റ്റലില്‍ നിന്നു കടയില്‍ ഫോണ്‍ ചെയ്യാന്‍ പോയ,
ഹോസ്റ്റലിലെ എന്റെ അടുത്ത മുറിയില്‍ താമസിക്കുന്നവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേട്ടാണ്
ഞാന്‍ ഉണര്‍ന്നത് ...
" ഡാ .. നമ്മുടെ ' മാസി 'ല്‍ ഇന്ന് ' ദേവദാസി ' എന്നൊരു പടം റിലീസ് ...!
പോസ്റ്റര്‍ കാണണം മോനേ ...!, മലയാളാ ... !!!"
ഞാന്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ആളുകളും അന്ന് വൈകീട്ട് വീട്ടില്‍ പോകാന്‍ ഇരിക്കുന്നു ...ഇനി രണ്ട് ദിവസം അവധി ..!

"ചതിച്ചല്ലോ ..! , തിങ്കള് വരെ വെയിറ്റ് ചെയ്യെ ..? .. നോ ..നോ ... , അപ്പൊ ഇന്ന് സമരം ..!"
ആരോ സ്വയം അതങ്ങ് ഡിക്ലയര്‍ ചെയ്തത് ഞാന്‍ കിടക്കപ്പായയില്‍ കിടന്ന്‌ കേട്ടു.

എണീറ്റ്‌ കുളിച്ച് , തേച്ചു വടിയാക്കി വച്ചിരുന്ന വെള്ള ഷര്‍ട്ടും മുണ്ടും ഉടുത്ത് ..
ഒരു നുള്ള് പൌഡര്‍ എടുത്ത് വെളുത്ത ഒരു കുറിയും വരച്ചു ഹോസ്റ്റലിന്റെ സൈഡിലൂടെ കോളേജിന്റെ മുറ്റത്തേക്ക് കാലെടുത്തു വച്ചില്ല ..രാവിലത്തെ ഓട്ടം കഴിഞ്ഞു തിരുച്ചു വരുന്നുണ്ടായിരുന്ന ബി.പി .ഈ.ക്കു പഠിക്കുന്ന പെണ്‍കുട്ടികള് ചോദിച്ചു ..
" ചേട്ടാ .. ഇന്ന് സമരാ ... ? "
"നോക്കട്ടെ , പത്രത്തിലുണ്ടോന്ന് ...?" ഞാന്‍ മറുപടി പറഞ്ഞു ..
" അല്ല ... ഞങ്ങടെ സീനിയേര്‍സ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ പറയുന്നുണ്ടായിരുന്നു ...!"
അതും പറഞ്ഞ്‌ ആ ഫിസിക്കല്‍ എജുക്കേഷന്‍ കുട്ടികള്‍ തിരിച്ചു സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് ...


എന്റെ കയ്യിലെ ഏക നോട്ട് ബുക്ക്‌ ക്ലാസ്സില്‍ ഒന്ന് എത്തിച്ചു എന്റെ സാന്നിധ്യം ക്ലാസ്സില്‍ അറിയിക്കുന്ന ഒരു ചടങ്ങ് ഉണ്ട് ... !
അതിനായി , വരാന്തയിലൂടെ ക്ലാസ്സ്‌ മുറിയിലേക്ക് പോകുമ്പോള്‍ ഒരു അമ്പതു പേരെങ്കിലും എന്നോട് ചോദിച്ചു ..
" ഇന്ന് സമരാ ലേ ...? "


ദാ .. പ്രീ ഡിഗ്രി കാര് വരുന്നു ...! ,
" മെമ്മോ കൊടുത്താ .. പ്രവീണ്‍ ചേട്ടാ ..."
" ഈ നിലക്ക് പോയാല്‍ പ്രിന്‍സിപ്പല്‍ ഒരു മെമ്മോ എനിക്ക് തരും ...!!"
അതിനിടയില്‍ , യൂണിറ്റ് പ്രസിഡന്റും സ്കൂള്‍ കാലം തൊട്ടേ എന്റെ സുഹൃത്തുമായ അരുണ്‍ വന്നു ..
യൂണിയന്‍ ഭാരവാഹികളായ ഷെജിന്‍ , ജോജോ , ഡെല്‍ജോ , ഷിബു, അക്കിഫ് എന്നിവര്‍ കൂടെയുണ്ട് ...!

" ഇന്ന് സമരമാണോ പ്രവീണേ ...! "
" ആ.. അറിയില്ല .. എല്ലാരും പറയുന്നുണ്ട് , പത്രത്തില്‍ ഒന്നും കണ്ടില്ല ...!
ആഹ്വാനം വല്ലതും ഉണ്ടോ ജോജോ ..??"
" ഏയ് ...!! " ജോജോ പറഞ്ഞ്‌ തീര്‍ന്നില്ല ...
ഡിന്റോ ആണോ റെനീഷ് ആണോ എന്നറിയില്ല , ആരോ ഒരാള്‍
പോക്കറ്റില്‍ നിന്ന് ഒരു ' പാസ്‌ പോര്‍ട്ട്‌ സൈസ് ഫോട്ടോ' സൈസിലുള്ള
ഒരു പത്രക്കഷ്ണം എന്റെ നേരെ നീട്ടി ...

" പ്രവീണ്‍ ചേട്ടന്‍ ഇതൊന്നു നോക്കിയേ ...? "
എന്റെ ഇടതു ഉള്ളംകയ്യില്‍ വച്ച് ആ പത്രത്തിന്റെ തുണ്ട് എടുത്ത് ഉറക്കെ വായിച്ചു ..
" ....... ജില്ലയില്‍ ഇന്ന് പഠിപ്പ് മുടക്കും , വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു
പഠിപ്പ് മുടക്കുമെന്നു ജില്ലാ പ്രസിഡണ്ട്‌ ..."

" കണ്ടില്ലേ ..? കണ്ടില്ലേ ..? " പ്രീഡിഗ്രീക്കാര്‍ ആവേശഭരിതരായി ...
" ഡാ ,ഇത് ഇന്നത്തെ പേപ്പറാണോ .. ഏത് ജില്ലയാ ...!! " എന്റെ സംശയം തീര്‍ന്നില്ല ..
എന്റെ ചിരി കണ്ട് കൂടെയുള്ള ഒരുത്തന്‍ പറഞ്ഞു ..
" കണ്ടാ .. കോളേജ് ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഓരോരുത്തരുടെ സ്വഭാവം മാറുന്നത് കണ്ടാ ..
ചേട്ടാ ...ഇത് ശരിയല്ല ട്ടാ..."
ആ പയ്യന്‍ ആകെ സെന്റിമെന്റല്‍ ആകുന്നു ...
" ഞങ്ങള്‍ക്ക് ഒരു ആവശ്യം വരുമ്പോള്‍ ...!" അവന്‍ പിന്നെ എന്റെ നേരെ പോലും നോക്കാതെ ദേഷ്യത്തോടെ മുഖം തിരിച്ചു ...!!
" ഏയ് ..!" ഞാന്‍ അവന്റെ തോളില്‍ കയ്യിട്ടു ...
" വേണ്ട ..." അവന്‍ പിണങ്ങി ..

ആദ്യ ബെല്ലടിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ ഒരു ലെറ്റര്‍പാഡ് എടുത്ത് ,
അതില്‍ പഠിപ്പ് മുടക്കുവാനുള്ള കാരണവും എഴുതി
അവര്‍ തന്ന ' പേപ്പര്‍ കട്ട്‌ ' അതില്‍ പിന്‍ ചെയ്തു പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കയറി പോകുമ്പോഴേക്കും
താഴെ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു ...
പ്രിന്‍സിപ്പല്‍ ഞെട്ടി പോയി .. " എന്താ ഡാ ഇത് ...!"
"ഇന്ന് സമരാ ..ഫാദറെ .." കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ പടിയിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ..!


അഞ്ചു വര്‍ഷത്തെ എന്റെ കലാലയ ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ജനക്കൂട്ടം ...!!!
ഇത്രക്കും വൈകാരികമായി വിദ്യാര്‍ഥികള്‍ സമരത്തെ കണ്ട ഒരു സാഹചര്യം അതിനു മുന്‍പ് ഉണ്ടായിട്ടില്ല ..
ഞങ്ങള്‍ വിദ്യാര്‍ഥി നേതാക്കളില്‍ നിന്നും അവര്‍ ആ സമരം ഏറ്റെടുത്തു ,
അവര്‍ തന്നെ അത് ഒരു ചരിത്രവിജയം ആക്കുന്നു ..
ഏതൊരു വിദ്യാര്‍ഥി നേതാവും പകച്ചു പോകുന്ന നിമിഷം ..

മീറ്റിങ്ങിനോ ഇലക്ഷണോ , എന്തിന് ഇതിനു മുന്‍പുണ്ടായിരുന്ന ഒരു സമരത്തിന്‌ പോലും
കാണാത്തവര്‍ ....ഈ സമരത്തിന്റെ മുന്‍പന്തിയില്‍ ...!!

" ഞങ്ങളിലുണ്ട് കെ .എസ്‌ .യു ... !
ഞങ്ങളിലുണ്ട് എസ്‌ .എഫ് .ഐ .... !
ഞങ്ങളിലുണ്ട് എ .ബി .വി .പി .... !
വിദ്യാര്‍ത്ഥിക്കൊരു പ്രശ്നം വന്നാല്‍ ..
ഞങ്ങളിലില്ല രാഷ്ട്രീയം ....!!!"
എന്നും രണ്ട് മണിക്കൂര്‍ കൊണ്ട് കാമ്പസ് മുഴുവന്‍ കറങ്ങിയാലും
തീരാത്ത സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി
ഒരു മണിക്കൂറിനുള്ളില്‍ കോളേജ് കറങ്ങി തുടങ്ങിയയിടത്ത് തന്നെ
മുദ്രാവാക്യം വിളിച്ചു അവസാനിപ്പിച്ചു അവര്‍ കൂട്ടത്തോടെ സിനിമയ്ക്ക് പോയി ...


വിജനമായ ക്യാമ്പസ്‌ ..! ചെമ്പകച്ചോട്ടില്‍ ആര്‍ക്കെയോ ഇരുന്ന് പുകയ്ക്കാറുണ്ട് ..
അവരെയും കാണാറില്ല ..! ഓഡിറ്റോറിയത്തിനരികിലൂടെ ചില പെണ്‍കുട്ടികള്‍ വരുന്നുണ്ട് ..
അവരെയൊക്കെ കാണുമ്പോള്‍ പഞ്ചാരയടിക്കാന്‍ വരാറുള്ള
സ്ഥിരം ഗ്ലാമര്‍ താരങ്ങള്‍ പോലും കോളേജില്‍ ഇല്ല ...!

ക്ലാസ്സില്‍ കൊണ്ട് വച്ച ആ ടൈറ്റാനിക് സുന്ദരിയുടെ പുറംചട്ടയുള്ള നോട്ട് ബുക്ക്‌ എടുത്ത്
വെറുതെ ഒന്ന് മറിച്ച് നോക്കി കൊണ്ട് ഞാന്‍ ആ പാതിമതിലില്‍ ..
ഒരു കിലോമീറ്റര്‍ അകലെ നിന്ന് വരുന്നുണ്ടെങ്കിലും ശബ്ദം കൊണ്ട് തിരിച്ചറിയാവുന്ന ..
എന്നാല്‍ കണ്ടാല്‍ ആരും അത്ഭുതത്തോടെ കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു
മുന്‍പുള്ളതാനോ ആ വണ്ടി എന്ന്സംശയിച്ചു നമ്പര്‍ പ്ലേറ്റില്‍ നോക്കി പോകുന്ന ...
തന്റെ പഴയ സ്കൂട്ടറില്‍ ഗമയോടെ ചാരിയിരുന്നു ...

" അല്ല അരുണേ , ഇനി നമ്മളായിട്ട് എന്തിനാ ..പോകാതിരിക്കുന്നെ ..!?"
" എങ്ങോട്ട് ..? " അരുണിന് ഒന്നും മനസ്സിലായില്ല ..
" അല്ലാ .. ആ സിനിമയ്ക്ക് ...!!, ഇപ്പൊ ഹോസ്റ്റലില്‍ പോയാല്‍ ഒരുത്തനും ഉണ്ടാവില്ല ..,
കാന്റീനില്‍ ചെന്നാല്‍, വെള്ളിയാഴ്ച സമരം എടുത്തിട്ട് എന്തേ നേരത്തെ ഒന്നും പറയാഞ്ഞേ ,
രാവിലെയെങ്കിലും കണ്ടപ്പോള്‍ പറയാഞ്ഞില്ലേ , എന്ന കുട്ടപ്പന്റെ പരിഭവം കേള്‍ക്കാം ...
പൊറോട്ട ഫുള്‍ വേസ്റ്റ് ആയീനുള്ള വിഷമവും ... !"
" എന്നാലും ...! " അരുണിന് ധൈര്യം വരുന്നില്ലല്ലോ ..

" പിന്നെ സിനിമയ്ക്ക് പോയവര്‍ മിക്കവരും അഞ്ചു രൂപയുടെ തറയില്‍ ആയിരിക്കും , കാര്യം രാത്രി ഹോസ്റ്റലീനു പോകുമ്പോള്‍ ഞാനും അഞ്ചു രൂപയുടെ ടിക്കറ്റിലാണ് ഇരിക്കാറ് .. നമുക്ക് ഇന്ന് പത്തില് ഇരിക്കാം ...!!"
" സിനിമ ഭയങ്കര മസാലയാ ..! നീ പോസ്റ്റര്‍ കണ്ടില്ലേ ? " അരുണ്‍ അടുക്കുന്നില്ലല്ലോ ..
" അല്ലടാ .. വൈശാലി ടൈപ്പ് ക്ലാസ്സിക്‌ സാധനം ആയിരിക്കും ...!
പിന്നെ എനിക്ക് കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയായി ...! "
" അത് എനിക്കും ആയി ... എന്നാലും പിള്ളേര് കണ്ടാല്‍ ..!!?"
" കണ്ടാല്‍ എന്താ , നമ്മളും അവരെ പോലെ മനുഷ്യന്മാരല്ലേ ...?" ഞാന്‍ വീണ്ടും ധൈര്യം കൊടുത്തു ...
" പോണാ ....? " അരുണിന്റെ സംശയം തീരുന്നില്ലല്ലോ ....
" നിനക്കറിയോ , ' ദേവദാസി ' ഒരു സാമൂഹ്യ പ്രസക്തിയുള്ള സിനിമയായിരിക്കും ..!
നമ്മുടെ രാജ്യത്തില്‍ നിലവിലുണ്ടായിരുന്ന ....."
"ശരി പോകാം ...!!" അരുണ്‍ വേഗം സമ്മതിച്ചു ...

" ഇപ്പൊ വേണ്ട ..! " അതും ഞാന്‍ തന്നെയാ പറഞ്ഞത്
" പിന്നെ ...!" ഉറങ്ങുകയായിരുന്ന കുട്ടിയെ വിളിച്ചെണീപ്പിച്ചിട്ട് എന്ന ഭാവം അരുണിന് ...
" ഒരു പത്ത് മിനിറ്റ് കൂടി കഴിയട്ടെ ... , ഇപ്പൊ വേണ്ട , പിള്ളേര് മുഴുവന്‍ തിയറ്ററിലേക്ക് ഒന്ന് കേറട്ടെ ..
പടം തുടങ്ങി ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു നമ്മള് കയറുന്നു ...പടം കാണുന്നു ..!"
'വാട്ട് ആന്‍ ഐഡിയ സര്‍ജി ! ' എന്ന് അന്ന് പറയാന്‍ ഐഡിയ പോയിട്ട്
ഒരു മൊബൈല്‍ ഫോണ്‍ പോലും ഞങ്ങളുടെ ആരുടേയും കയ്യില്‍ ഇല്ല ..!!

അരുണിന്റെ പഴയ സ്കൂട്ടറില്‍ ഞങ്ങള്‍ തിയറ്ററിലേക്ക് ...
" പതുക്കെ പോയാല്‍ മതി ...!" ഞാന്‍ പിന്നില്‍ നിന്ന് നിര്‍ദ്ദേശം കൊടുത്തു ..

എപ്പോഴും ആള് കാണാറുള്ള തിയറ്റര്‍വഴി അന്ന് ശൂന്യം ...!
അവിടെയെത്തിയിട്ടും ഒരു ആളെനക്കവും ഇല്ല .. സിനിമ തുടങ്ങിയിരിക്കുന്നു ...
പച്ച ഐഡന്റിറ്റി കാര്‍ഡിന്റെ ഉള്ളിലുള്ള ഇരുപതു രൂപ എടുത്ത് പതിവില്‍ നിന്നും
വ്യത്യസ്തമായി ഞാന്‍ കൊടുത്തു കൊണ്ട് പറഞ്ഞു ..
" രണ്ട് ഫസ്റ്റ് ...! " കാശ് വാങ്ങി അയാള്‍ പെട്ടിയിലിട്ടു .. ആ പെട്ടി നിറഞ്ഞു കിടക്കുന്നു ...
" ചേട്ടാ .. അറിയോ ,ആ പെട്ടി നിറയാനുള്ള കാരണക്കാര്‍ ആണ് ഞങ്ങള്‍ ..
ശരിക്കും ഞങ്ങളുടെ കയ്യില്‍ നിന്ന് കാശ് വാങ്ങാന്‍ പാടില്ലാത്തതാണ് ..
പക്ഷെ , ഓ . സി . ഞങ്ങള്‍ക്ക് വേണ്ട ..!!" എന്റെ മനസ്സു പറഞ്ഞു ..

" പടം തുടങ്ങി ... വേഗം ചെല്ല് ..!!"
" താന്‍ വല്യ ഭാരിച്ച കാര്യം അന്വേഷിക്കേണ്ട .. കാശ് കൊടുത്തു ടിക്കറ്റ്‌ വാങ്ങിയ ഞങ്ങള്‍ക്കറിയാം ..!
വേഗം പോണോ പതുക്കെ പോണോ എന്നൊക്കെ .." എന്ന് കൂടി മനസ്സില്‍ പറഞ്ഞു ഞങ്ങള്‍
അല്പം കൂടി പതുക്കെ നടന്നു ..
വാതില്ക്കല്‍ നില്‍ക്കുന്ന അമ്മാവന്‍ ടിക്കറ്റ്‌ പകുതി കീറി ഞങ്ങള്‍ക്ക് തന്നു ...
വാതില്‍ തുറന്നു ...എങ്ങും നിശബ്ദത ...! കൂരാകൂരിരുട്ട്‌ ....!

ഞങ്ങള്‍ രണ്ട് പേരും 'ടോം ആന്‍ഡ്‌ ജെറി ' സിനിമയിലെന്ന പോലെ പതുങ്ങി മെല്ലെ അകത്തേക്ക് ...
വാതില്ക്കല്‍ വച്ച് ടിക്കറ്റ്‌ വാങ്ങിയ അമ്മാവന്‍ മര്യാദക്കാരനാ ... !!
ഞങ്ങള്‍ അകത്തേക്ക് കയറിയ ഉടന്‍ തിയറ്ററിനുള്ളിലെ ലൈറ്റ് ഇട്ടു ..!
സീറ്റ് കണ്ട് പിടിക്കാന്‍ സഹായിച്ചതാ .. അയാളുടെ ഒരു സഹായം @ ## $ *& & !!.
ഞങ്ങളുടെ വെള്ളകുപ്പായം ആ വെളിച്ചത്തില്‍ വെള്ളിത്തിരയേക്കാള്‍ മിന്നിത്തിളങ്ങി ...!

സമരം കാരണം ആദ്യ പത്ത് മിനിട്ടിനുള്ളില്‍ തന്നെ അഞ്ചു രൂപയുടെ
തറടിക്കറ്റ് മുഴുവനും വിറ്റ് കഴിഞ്ഞത് കൊണ്ട്
പിന്നെ എല്ലാരും പത്തിന്റെ ടിക്കറ്റ്‌ എടുത്തുവെത്രേ ....!
ആ വെളിച്ചത്തില്‍ സീറ്റ് അന്വേഷിക്കുന്ന ഞങ്ങളെ കണ്ട ഉടനെ പിറകില്‍ ഇരുന്നിരുന്ന
ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ...

" അഭിവാദ്യങ്ങള്‍ ... അഭിവാദ്യങ്ങള്‍ ..!!"
തിയറ്ററിലെ വിദ്യാര്‍ഥി സമൂഹം ഏറ്റു വിളിച്ചു ....
" അഭിവാദ്യങ്ങള്‍ ... അഭിവാദ്യങ്ങള്‍ ..!!"

വെള്ളിത്തിരയില്‍ നായികയെ എണ്ണപുരട്ടി തോഴിമാര്‍ കുളിപ്പിക്കുമ്പോള്‍ ....
വിദ്യാര്‍ഥി സമൂഹം ഒരേ സ്വരത്തില്‍ ഏറ്റു വിളിക്കുന്നുണ്ടായിരുന്നു ...

" സമര നേതാക്കള്‍ക്കഭിവാദ്യങ്ങള്‍ ...
നേരുന്നു .... ചാര്‍ത്തുന്നു ......!! "

Thursday, November 17, 2011

"സ്ഥാനാര്‍ഥിനി " യെ തേടി ...! (ക്യാമ്പസ്‌ അനുഭവങ്ങള്‍ )



"നവാഗതര്‍ക്ക് സ്വാഗതം " എന്നെഴുതിയ ബാനര്‍ വലുതും ചെറുതുമായി
ഒരു മൂന്ന് നാലെണ്ണം കോളേജിന്റെ പടിവാതിലില്‍ ഉയര്‍ന്നു ...

വെളുത്ത വസ്ത്രവും ധരിച്ചു വെളുക്കെ ചിരിച്ചു നില്‍ക്കുന്ന ഞങ്ങളോട് അസൂയ തോന്നിയ മേഘങ്ങള്‍
" മൈ ഡിയര്‍ കുട്ടിചാത്ത"നില്‍ വില്ലന്‍ പയ്യന്‍ ചെയ്തത് പോലെ മുകളില്‍ നിന്നും മഴ സ്പ്രേ ചെയ്തു ..
ഊം ,,,നിങ്ങള്‍ അങ്ങനെ ഇവിടെ കുഞ്ചാക്കോ ബോബന്മാരാകേണ്ട എന്ന ഭാവത്തോടെ ...

' ഇതിനെക്കാളും ബല്ല്യ മഴ വന്നിട്ടും ബാപ്പ ക്ലാസ്സില്‍ കയറിയിട്ടില്ല, പിന്നെയല്ലേ ഞമ്മള് 'എന്ന്
ഊന്നി പറഞ്ഞ്‌ ഞങ്ങള്‍ പുതിയ കൂട്ടുകാരെയും കാത്ത്‌ നില്‍ക്കുന്നു .. എല്ലാവരും കോളേജ് ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവര്‍ .. ഒരു കുട പോലും പിടിക്കാതെ ...!

ഫസ്റ്റ് ഡിഗ്രിയിലെ പെണ്‍കുട്ടികള്‍ മോശം ആകാന്‍ വഴിയില്ല എന്ന് അപേക്ഷ വാങ്ങാന്‍ വന്നപ്പോലെ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു ..വെറുതെയല്ല .. പൊരിവെയിലത്തും പെരുമഴയത്തും അടിപതറാത്ത പ്രസ്ഥാനത്തിന് ഇത്രയേറെ സജീവപ്രവര്‍ത്തകര്‍ ...!!

"ഒരിക്കലും അല്ല , ഇത്തവണ നമ്മള് സ്ട്രോങ്ങ്‌ ആണ് മോനേ ..." ഞാന്‍ മറ്റുള്ളവര്‍ക്ക് ധൈര്യം കൊടുത്തു ..
" പ്രവീ , നീ തന്നെ പാനല്‍ ലീഡ് ചെയ്യ് .. ഇത്തവണ നമുക്ക് യുണിയന്‍ പിടിക്കാം ..
ന്യൂട്ടന്റെ മൂന്നാം നിയമം പോലെ ഉടന്‍ വന്നു യുണിറ്റ് പ്രസിഡണ്ട്‌ അരുണിന്റെ തീരുമാനം ..

കോളേജില്‍ വെളുത്ത ഷര്‍ട്ടും മുണ്ടും മാത്രം ധരിക്കൂ എന്ന് പണ്ടേ ഉറപ്പിച്ച ഞാനും ...
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച മറ്റുള്ളവരും , അതില്‍ പ്രീ ഡിഗ്രി റെപ്പ് മുതല്‍
പി .ജി . അസോസിയേഷന്‍ സെക്രട്ടറി വരെ യുള്ളവര്‍ വരെ എല്ലാവരും അങ്ങനെ മുണ്ടന്മാരായി ...
മണ്ടന്‍ മാരല്ല .. മുണ്ടന്മാര്‍ ... " മു ..." മൂവാണ്ടന്‍ മാങ്ങയുടെ " മു .." ...!

എല്ലാരും കൂടി അങ്ങനെ ജീന്‍സ് ഇട്ട് നടക്കുന്ന ഒരു സമൂഹത്തിന്റെ ഇടയില്‍ മുണ്ടുടുത്ത് നടക്കുമ്പോള്‍ ..
മുല്ലപെരിയാര്‍ എന്നും പറഞ്ഞ്‌ വല്ല തമിഴന്‍മാര്‍ ആ വഴിക്കെങ്ങാനും വന്നാല്‍ .....!!

എല്ലാവരും തെരഞ്ഞെടുപ്പ്‌ വരെ മുണ്ടന്മാരായി ജീവിക്കും എന്ന് ഈശ്വര നാമത്തില്‍ സത്യപ്രതിഞ്ജയെടുത്തു ...
ഒരു സത്യപ്രതിഞ്ജ കിടക്കട്ടെ ... ഇനി ഇലക്ഷന്‍ കഴിഞ്ഞിട്ട് അതിനുള്ള യോഗം ഇല്ലെങ്കിലോ ?
പിന്നെ അന്ന് തിളക്കം സിനിമ റിലീസ് ആയിട്ടില്ലല്ലോ ...!! ധൈര്യമായി ഉടുക്കാം ...

സ്ഥാനാര്‍ഥി പാനല്‍ റെഡി ആയി ... ഹൈക്കമാന്റ് ഇടപെടല്‍ അധികം ഇല്ലാതെ ....
ആരെയും നോവിക്കാതെ , വിഷമിപ്പിക്കാതെ ,ഒരു പാനല്‍ ... പക്ഷെ രണ്ട് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു ...
പെണ്‍കുട്ടികള്‍ക്ക് റിസെര്‍വ് ചെയ്തു വച്ചിരിക്കുന്നത് ....
അവിടെ ഇരിക്കാന്‍ ആളില്ലെന്ന് കരുതി ,
ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ പോലെ ആ സീറ്റുകളില്‍ ചുമ്മാ കയറി ഇരിക്കാന്‍ പറ്റില്ലല്ലോ...!
അതിനു പെണ്‍കുട്ടികള്‍ തന്നെ വേണം .. യുണിവേസിറ്റിയുടെ ഓരോ നിയമങ്ങള്‍ ... !

" ടാ , ആരെങ്കിലും ഉണ്ടോടാ നിന്റെ കസ്റ്റഡിയില്‍... ? " ചോദ്യം നമ്മുടെ പ്രീഡിഗ്രി കൂട്ടുകാരോട് ....
" പിന്നെ , ചേട്ടന് എത്ര പേര് വേണം ...അത് പറ " റെനീഷ് ആണ് ..
" പേര് പോര മോനേ ... ആളെ തന്നെ വേണം ...!!" ഡിന്റോ പറഞ്ഞു .
"എന്നാ അക്കാര്യം അവരെ അങ്ങോട്ട്‌ ഏല്‍പ്പിക്കു.... അവര്‍ അറിയാത്തോരില്ലല്ലോ ഇവിടെ,
പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ....!!"
നോബിന്‍ , സേതു , ഷിബു തുടങ്ങിയ ഡിഗ്രീക്കാര്‍ കൈകഴുകി .. ഇനി പ്രീഡിഗ്രീക്കാരുടെ ഊഴം ...!

" എം . എ . ക്കു ഒരു ചേച്ചി ഉണ്ട് , പക്ഷെ കല്യാണം കഴിച്ചതാ ...!"
ഇത് പറഞ്ഞത് ഒരു ഡിഗ്രിക്ക് പഠിക്കുന്നവനാണ് ..
" ഏയ് , അത് ശരി ആകില്ല ..., ഒരിക്കലും ശരി ആകില്ല !!" പ്രീഡിഗ്രിക്കാരന്‍ റെനീഷ് പക്ഷെ സമ്മതിക്കുന്നില്ല ..
" അതെന്താ റെനീഷേ , കല്യാണം കഴിച്ചവര്‍ വൈസ് ചെയര്‍മാന്‍ ആയാല്‍ .... !" ചോദ്യം യുണിറ്റ് പ്രസിഡന്റ്‌ അരുണിന്റെതാന് ...
" അത് ശരിയാകില്ല അരുണ്‍ ചേട്ടാ ... ഒന്നും അറിയാത്ത നമ്മുടെ ഈ ചേട്ടന്‍ ചെയര്‍മാന്‍ ആകുമ്പോള്‍ ...
എല്ലാം അറിയുന്ന ഒരു ചേച്ചി ... ഏയ് .. അത് ശരി ആകില്ല ...!!!" കണ്ടോ റെനീഷ് എന്നോട് സ്നേഹമുള്ളവനാ ...

" ബി .കോമില്‍ ഒരു ചേച്ചിയുണ്ട് .. നല്ല സുന്ദരി ... ഫൈനല്‍ ഇയറാ... " ആരോ പറഞ്ഞു ..
" ഞാന്‍ കണ്ടിട്ടില്ലല്ലോ രെനീഷേ ..." അത് ഡിന്റോ വക ...
"ഡിന്റോ കണ്ടിട്ടില്ലെങ്കില്‍ ഇവിടെ ഒരു മനുഷ്യന്‍ കണ്ടിട്ടുണ്ടാവില്ല ...
അങ്ങനെ ഉള്ളവരെ നിര്‍ത്തിയാല്‍ ആ സീറ്റ് പോയി എന്ന് ഉറപ്പിച്ചോ ,അരുണേ .." ജോജോയുടെതാണ് ആ കമന്റ്‌ ...

ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ വാരിയെറിയുന്ന സമയത്ത്
ഒരു ദു:ഖ വാര്‍ത്തയുമായി ഷെജിന്‍ വന്നു ...
" നമ്മള്‍ ഇന്നലെ റെഡി ആക്കിയ ജോയിന്റ് സെക്രട്ടറി ദിപ്പോ പറയുന്നു നിക്കുന്നിലാണ് ...!
ലവന്മാര് അവളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു ..
നിന്നാല്‍ പ്രശ്നം ആകുംന്ന് .. നിക്കണമെന്ന് ഉണ്ടെങ്കില്‍ ലവരുടെ പാനലില്‍ നില്ക്കാന്‍ ...!!"

"കഷ്ടം .. ഇനി ആദ്യേ പൂത്യെ ...തുടങ്ങണം ..." അരുണ്‍ വിഷമത്തിലായി ... ഞങ്ങളും ..
ഏതായാലും ഇനി " സ്ഥാനാര്‍ഥിനി " അന്വേഷണം രഹസ്യമായി മതി എന്ന് തീരുമാനിച്ചു ...
എന്നെയും അരുണിനേയും ചുമതലപ്പെടുത്തി യോഗം അവസാനിപ്പിച്ചു ...

" ചേട്ടാ , ഒരു ചേച്ചിയുണ്ട് .. ബി .എസ്‌ സി സെക്കന്റ്‌ ഇയര്‍ ...!
നല്ല സ്മാര്‍ട്ട് ആണ് ..." വീണ്ടും പ്രീ ഡിഗ്രീക്കാര്‍ റോക്ക്സ് ...!!
അരുണിനോട് പറഞ്ഞ കാര്യം അവന്‍ എന്നോട് പറഞ്ഞു ....
ശരി ഇനി നമുക്ക് നേരിട്ട് പോകാം ...
അങ്ങനെ ആ കുട്ടിയെ കാണാനായി സെക്കന്റ്‌ ഇയര്‍ ക്ലാസ്സിലേക്ക് ...

വഴിയില്‍ കാണുന്നവരെയൊക്കെ നോക്കി ചിരിക്കുമ്പോളും ..
അവര്‍ തിരിച്ചു നോക്കി ചിരിക്കുമ്പോളും .. മനസ്സില്‍ ഒരു നല്ല "സ്ഥാനാര്‍ഥിനി " മാത്രം ... ! പടച്ചോനെ നോമിനേഷന് ഒരു ആഴ്ച കൂടി ....!!
"ഈ വോട്ട് ചെയ്യുന്നവര്‍ വല്ലോരും നമ്മുടെ ബുദ്ധിമുട്ട് അറിയുന്നുണ്ടോ, അല്ലേ അരുണേ ...?"
അവന്‍ ഒന്നും മിണ്ടിയില്ല
"ദാ .. ആ കുട്ടി ..." കൂടെ വന്നവന്‍ ചൂണ്ടികാണിച്ചു ..
നന്നായി ചിരിച്ചു സംസാരിക്കുന്ന പ്രകൃതം ...! കൊള്ളാലോ ...

" രണ്ട് വര്‍ഷം , ഈ കാമ്പസ്സില്‍ പാറി പറന്ന് നടന്നിട്ടും ......
ഇവളെ നമ്മള് ശ്രദ്ധിച്ചില്ലല്ലോ ..., എന്റെ അരുണേ ...!" , ഞാന്‍ എന്റെ കണ്ണുകളെ ശപിച്ചു .
ഒരു രാഷ്ട്രീയക്കാരന്‍ റൊമാന്റിക്‌ ആകരുത് ... അവന്റെ ജീവിതം അതിനുള്ളതല്ല .. സേവനം .. അത് മാത്രമാകണം ... !!
പിന്നെ ...പള്ളീ പോയി പറഞ്ഞാല്‍ മതി ... !!!!

"ശരി , നീ പോയി സംസാരിക്ക് ... " അരുണ്‍ എനിക്ക് ധൈര്യം തന്നു ...
" എങ്ങനെ തുടങ്ങണം .. എന്ത് പറയണം എന്നൊന്നും എനിക്കറിയില്ല " എന്ന മൂന്നാംകിട കോളേജ് പയ്യന്റെ പുഷ്പിക്കള്‍ രീതിയിലല്ല ...ഒരു ഉത്തരവാദിത്തം ഉള്ള കോളേജ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായാണ്‌ സംസാരിക്കേണ്ടത് ....

" കുട്ടി , ഒരു കാര്യം പറയാനുണ്ട് .....!!" മുഴുവന്‍ പറഞ്ഞു തീര്‍ന്നില്ല .. കൂട്ടുകാരികളെ ഒഴിവാക്കി സുന്ദരമായ ചിരിയോടെ അവള്‍ മെല്ലെ എന്റെ അരികിലെത്തി.

ആ ചിരി ആസ്വദിച്ചുവെങ്കിലും ആ ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ കൂട്ടുകാരികളായ ആറു പേരുടെയും വോട്ട് ഞാന്‍ ഉറപ്പിച്ചു ...
എന്റെ എതിര്‍ സ്ഥാനാര്‍ഥിക്ക്.... !!

ഞാന്‍ പ്രതീക്ഷിച്ചതിലും ഭംഗിയായി കാര്യം അവതരിപ്പിച്ചു ,
വീട്ടില്‍ ചോദിക്കട്ടെ എന്ന മറുപടിയും തന്ന് അവള്‍ കൂട്ടുകാരികളുടെ ഇടയിലേക്ക് ...
ആ കൂട്ടുകാരികളെ നോക്കി " ശരി " എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തലയാട്ടി ..
"ഉം .. ശരി .. ചേട്ടാ . വോട്ട് ദിപ്പോ കിട്ടും ... നോക്കി ഇരുന്നോ ..." എന്ന ഭാവം അവര്‍ക്ക് മൊത്തത്തില്‍ ...


"ഏയ് .. എനിക്ക് യാതൊരു പ്രതീക്ഷയുമില്ല ...!! " ഞങ്ങള്‍ തിരിഞ്ഞു നടക്കും നേരത്ത് അരുണ്‍ എന്നോട് പറഞ്ഞു ...
" അല്ല ടാ .. ഞാന്‍ വളരെ ഭംഗിയായി കാര്യം അവതരിപ്പിച്ചു .."
" അതുകൊണ്ടാണ് ...." അരുണിന് എന്നെ എന്നിട്ടും വിശ്വാസമില്ല , യുണിററ് പ്രസിഡന്റ്‌ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ വിശ്വസിക്കണം ... !
" നാളെ ആകട്ടെ മോനേ അവള് വന്നു പറയുന്നത് നോക്കിക്കോ , !! ആത്മ വിശ്വാസം അതല്ലേ എല്ലാം ...!!

പിറ്റേ ദിവസം , രാവിലെ തന്നെ സെക്കന്റ്‌ ഇയര്‍ ബി. എസ്‌ സി ക്ലാസിനു മുന്‍പില്‍ ചെന്ന് നിന്നു ..
അരുണ്‍ എന്റെ അടുത്ത് നിന്നും അല്‍പ്പം മാറി നിന്നു .
അകലെ നിന്നും ചിരിതൂകി ... കളി ചിരിയോടെ ... അവള്‍ ദാ വരുന്നു ...

"ഗുഡ് മോര്‍ണിംഗ് ..." ആ കുട്ടിയാണ് ...
അങ്ങനെ എന്റെ ആദ്യ മിഷന്‍ സക്സസ് എന്ന് തോന്നി ....!
" നീ നിസ്സാരക്കാരനല്ല മോനേ ...മിടുക്കന്‍ !" ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

എന്നാലും ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി ചോദിച്ചു " എന്തായി .....?"
" അത് ശരി ആകില്ല ചേട്ടാ ....!, വേണ്ട ...! ഞാനില്ല .. അമ്മ സമ്മതിക്കില്ല ...!" ടോയിംഗ് ...
പൂവ് തരാന്‍ വന്ന ആള് കല്ലെറിയുന്നത്‌ പോലെ ...!!!
" അതെന്താ .....? " ആ വാക്കുകള്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ..
എന്റെ തലേ ദിവസത്തെ പെര്‍ഫോര്‍മന്‍സ് സൂപ്പര്‍ ആയിരുന്നല്ലോ ? എന്നിട്ടും .....! ആര്‍ട്സ് സെക്രടറി ആയി മത്സരിക്കുന്ന അക്കിഫ് അതും കണ്ട് പഠിച്ചു പോയാല്‍ അവന്‍ യുണിവേര്‍ സിറ്റി ബെസ്റ്റ് ആക്ടര്‍ ആയില്ലെങ്കിലും ഒരു "ഡി - സോണ്‍ " ബെസ്റ്റ് ആക്ടര്‍ എങ്കിലും ആകാമായിരുന്നു ...!
" ചേട്ടാ .. അമ്മ പറഞ്ഞു .. രാഷ്ട്രീയത്തിന്റെ ഭാഗമായി ഇലക്ഷനൊക്കെ നിന്നാല്‍ , ഭാവീല് ...!!!"
"ഭാവീല് ...., " എനിക്ക് ആകാംക്ഷ ..
" അല്ല എനിക്ക് കല്യാണം ഒക്കെ വരുമ്പോള്‍ ...ദേഷ്യം കൊണ്ട് ആരെങ്കിലും ,
അപ്പൊ ,എന്റെ കല്യാണം എങ്ങാനും മുടക്കിയാല്‍ ...? "
എന്തൊരു നിഷ്കളങ്കമായ ചോദ്യം ....എന്തൊരു ദീര്‍ഘ വീക്ഷണം ഉള്ള കുട്ടി ..!

" ഏയ് .. അങ്ങനെ ഒന്നും ഉണ്ടാവില്ല ...!" ഞാന്‍ ഉറപ്പ് കൊടുത്തു ..
" അല്ല , വേണ്ട ചേട്ടാ .. വേണ്ടാ ...!" അവളുടെ തീരുമാനം ഉറച്ചതാണ് ...
" അതേയ് , എന്റെ പാനലില്‍ ഇലക്ഷന് നിന്നൂന്നു പറഞ്ഞു ആരെങ്കിലും ഭാവീല്
നിന്റെ കല്യാണം എങ്ങാനും മുടക്കിയാല്‍ .....!!!"
"മുടക്കിയാല്‍ ..." ഇത്തവണ ആകാംക്ഷ ആ സുന്ദരമായ മുഖത്ത് ...
" ഞാന്‍ അന്ന് ജീവനോടെ ഉണ്ടെങ്കില്‍ ........!! " എന്റെ മുഴുവന്‍ ഡയലോഗ് കേള്‍ക്കും മുന്‍പേ
അവള്‍ ചിരിച്ചു കൊണ്ട് വീണ്ടും കൂട്ടുകാരിമാരുടെ ഇടയിലേക്ക് .....

" എന്തായി ....? ഏറ്റില്ല അല്ലേ ....? " അരുണ്‍ ആണ് .
ഞാന്‍ ആദ്യ റൌണ്ട് പരാജയം ഏറ്റു വാങ്ങിയ പോലെ .....
" ടാ .. നിനക്ക് പെണ്‍കുട്ടികളെ ഡീല്‍ ചെയ്യാന്‍ അറിയില്ല ....! അതാണ്‌ ...!!"
കണ്ണട ഒന്ന് കൂടി ഉറപ്പിച്ചു അരുണ്‍ ഗൌരവത്തോടെ പറഞ്ഞു ..
പാവം ഞാന്‍ ...!

പക്ഷെ ഒന്ന് കൂടി ബി .എസ്‌ സി ക്ലാസ്സിലേക്ക് തിരിഞ്ഞു നോക്കി അരുണിനോട് പറഞ്ഞു ...
" ജയിച്ചാലും തോറ്റാലും ... അവള് തന്നെ നില്‍ക്കേണ്ടാതായിരുന്നു ...
ഇനി നമ്മുടെ പാനലില്‍ നിന്ന ദേഷ്യത്തില്‍ , അവള് പറഞ്ഞ പോലെ ആരെങ്കിലും
അവളുടെ കല്യാണം മുടക്കിയാല്‍ .. പിന്നെ അന്ന് വേറെ ഒരു മാര്ഗ്ഗവുമില്ലെങ്കില്‍ , ഞാന്‍ തന്നെ അങ്ങോട്ട്‌ .. അല്ലേ അരുണേ ...? "

"എന്ത് നല്ല നടക്കാത്ത സ്വപ്നം ....! , നിന്നെ കുറിച്ച് ഞാന്‍ അപ്പോഴും പറഞ്ഞില്ലേ ..... ? "
അരുണ്‍ തുടര്‍ന്നു ......
" എന്ത് .....?" അത് അറിയുക എന്നത് എന്റെ അവകാശമാണ് ....

" നിനക്ക് പെണ്‍കുട്ടികളെ ഡീല്‍ ചെയ്യാന്‍ ഒരിക്കലും അറിയില്ല പ്രവീണേ ,,,,, !!!"


***** **** ****

Friday, October 21, 2011

പെണ്ണ് കാണലിലെ സച്ചിന്‍ - സെവാഗ് കൂട്ടുകെട്ട് ...!!




വിദേശത്ത് നിന്ന് പെണ്ണുകാണാന്‍ മാത്രമായെത്തിയ
അനൂപ്‌ എന്ന സുഹൃത്തിന്റെ പെണ്ണ് കാണല്‍ മഹാമഹത്തില്‍ ഞാനും ഭാഗമാകുന്നു ..

അതായത്
ഗീതോപദേശം നല്‍കി
സുഹൃത്ത് - കം - ഡ്രൈവര്‍ ( സാരഥി ) ആയി ഞാന്‍ ,
തേരിലെ കൊടിമരത്തിലെ ഗദാധാരിയായ ഹനുമാനെ പോലെ
( മുഖം മാത്രം ) ഞങ്ങള്‍ക്ക് കരുത്തുപകര്‍ന്നു
നമ്മുടെ ബ്രോക്കര്‍ നാരായണന്‍കുട്ടി .. !!

ഇനി എതിര്‍ പാളയം ...

അതാ വൃദ്ധരായ കൃപരും ദ്രോണരും ഭീഷ്മരും പിന്നെ കാലാവധി കഴിയാറായ ഗാന്ധാരി , ഗാന്ധാരിയുടെ അമ്മായി , വല്ല്യമ്മ ... എന്നീ ഐറ്റംസ്
നിറകണ്‍ പുഞ്ചിരിയോടെ കാത്തു നില്‍ക്കുന്നു ... ഇത് ഫസ്റ്റ് ഷോട്ട് ... !

അനൂപ്‌ കാറില്‍ നിന്ന് ഇറങ്ങി ആകാശത്തേക്ക് നോക്കി,

സൂര്യനെ നമിച്ച് ഗേറ്റ് തുറന്നു ഗ്രൌണ്ടിലെക്കിറങ്ങുന്നു ..
കാറില്‍ ഇരുന്ന ക്ഷീണം കൊണ്ടോ , അല്ലെങ്കില്‍ താന്‍ ഇപ്പോഴും ഫിറ്റ്‌ ആണെന്ന്
(ആ ഫിറ്റ്‌ അല്ല .. ഇത് ശരീരം ) ലോകരെ അറിയിക്കനാണോ എന്നറിയില്ല..


വലതു കൈ മുന്നോട്ട് കറക്കി , പിന്നെ കഴുത്തില്‍ കൈകള്‍
പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒന്നിളക്കി ( പണ്ടേ അവനു ഇളക്കം ഇത്തിരി കൂടുതലാണ് ) ഞെരിഞ്ഞമര്‍ന്നു വലതുകാല്‍ വച്ച് ... !!

ശരിക്കും ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യാന്‍ സച്ചിന്‍ ഇറങ്ങുന്നത് പോലെ ... ! കൂടെ ചെറിയ ഒരു ജോഗിംഗ് ഒക്കെ നടത്തി സെവാഗ് ആയ ഞാന്‍ ... അംപയര്‍ ആയി ഞങ്ങളുടെ കൂടെ ബ്രോക്കറും ...

" അനൂപേ ... ഈ വൃദ്ധ സദനത്തിലെക്കാണോ നിന്റെ പെണ്ണ് കാണല്‍ ...?
' ശ്ശ് ..ശ് .. ' എന്റെ ആശങ്ക പോലും അവനില്ലല്ലോ ...?
അവന്റെ വലിയ ഒരു മനസ്സ് ... !!

പെട്ടന്നായിരുന്നു ഇരു വശത്തേക്കും ഞാന്‍ അറിയാതെ
ഒന്ന് നോക്കി പോയത് ,
ഞാന്‍ പത്തു സെക്കന്റ്‌ വൈകി പോയല്ലോ ഈശ്വരാ ... !

രണ്ടു ആങ്കിളിലും ക്യാമറ വേണമല്ലോ ....!


അതായത് ആ തെക്ക് വശത്തെ മതിലിന്റെ അപ്പുറത്ത് , ചുരുക്കി പറഞ്ഞാല്‍ ഗാലറിയില്‍ പിന്നെയും ഒരുപാട് ആളുകള്‍ ...
അതും സ്ത്രീജനങ്ങള്‍ ....!! അയല്‍പക്കക്കാരാന് ..!
അതില്‍ ഒരു കൈകുഞ്ഞ് , പ്രൈമറി നിലവാരത്തിലുള്ള തൊപ്പി വച്ച
രണ്ടു ആണ്‍കുട്ടികള്‍ , അവരുടെ അമ്മമാര്‍ , ഈ അമ്മമാരുടെ അമ്മായി അമ്മമാര്‍ , മുത്തശ്ശി എന്നിവര്‍ ഓഫ്‌ സൈഡിലും....

തിരുവമ്പാടിയില്‍ ഇങ്ങനെ ആണെങ്കില്‍ ഒട്ടും മോശമല്ലാത്ത രീതിയില്‍
വടക്ക് വശത്തുള്ള മതിലിലായി പാറമേക്കാവുകാര്‍ ഞങ്ങളുടെ ലെഗ് സൈഡിലും നിരന്നു നിന്നു ...

ഗാലറിയില്‍ നിന്നാണോ മനസ്സില്‍ നിന്നാണോ .... ആരവങ്ങള്‍ ഉയരുന്നു ... !!
ഒരുമിച്ചു നടന്നു നീങ്ങുന്ന ഞങ്ങളുടെ സച്ചിന്‍ - സെവാഗ് കൂട്ടുകെട്ടിനെ നോക്കി മതിലിലിരിക്കുന്ന ആ തല തെറിച്ച പയ്യന്‍ ,

" കല്യാണ ചെക്കാ .........! " എന്ന് നീട്ടി ഉച്ചത്തിലൊരു വിളി ... !

അത് കേട്ട് ചിരിച്ച ചെറുപ്പക്കാരിയായ അയല്‍ക്കാരിയെ നോക്കി
" ഞാന്‍ അല്ല ലവന്‍ .... !! " എന്ന് ഞാന്‍ അനൂപിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്
കാണിച്ച ആംഗ്യം വല്ല നിയമസഭയിലുമായിരുന്നുവെങ്കില്‍ ഒരു
' വാക്ക് ഔട്ട്‌ 'നുള്ള കാരണം പ്രതിപക്ഷത്തിനു
സിമ്പിള്‍ ആയി കിട്ടിയേനെ ... !


വീട്ടിലേക്കു കയറിയിരുന്നു ..
നിരന്നു നില്‍ക്കുന്ന റിട്ടയറഡ് പ്രായം കഴിഞ്ഞ അച്ഛന്‍ , വല്ല്യച്ചന്‍ ,
മൂത്ത വല്ല്യച്ചന്‍ , ശകുനിയെ പോലെയുള്ള അമ്മാവന്‍ ,
പെണ്ണിന്റെ അമ്മയുടെ അച്ഛന്റെ അനുജന്‍ ..

എന്നിങ്ങനെ ആദ്യ റൌണ്ട് പരിചയപ്പെടല്‍ കഴിഞ്ഞപ്പോഴേക്കും പത്തു മിനിറ്റ് കഴിഞ്ഞു .. ഇനിയാണ് സീരിയല്‍ ജനങ്ങള്‍ .. അല്ല സ്ത്രീ ജനങ്ങള്‍ ..!!

അവര്‍ക്ക് ഇത്ര ബന്ധു ജന ബലം ഉണ്ടാകാനുള്ള കാരണക്കാരന്‍ വരെ താനാണെന്ന ഭാവത്തില്‍ ബ്രോക്കര്‍ നാരായണന്‍ കുട്ടി മേശപ്പുറത്ത് വച്ചിരുന്ന
പ്ലേറ്റിലെ ലഡുവിന്റെ മുകളില്‍ കൈവച്ചു ...!

" ടിങ്കൂ ..... " എന്നാണോ " പിങ്കി ...." എന്നാണോ
വിളിച്ചത് എന്നെനിക്കു ഓര്‍മ്മയില്ല .. !!

പെണ്ണിന്റെ അച്ഛന്‍ ആരെയോ നീട്ടി വിളിച്ചു ....

ഒരു അല്‍സേഷന്‍ പട്ടിക്കുട്ടി ഓടി വരും എന്നാണു ഞാന്‍ പ്രതീക്ഷിച്ചത് ...

പക്ഷെ , എന്റെ കണക്കുകൂട്ടല്‍ മുഴുവന്‍ തെറ്റിച്ചു കൊണ്ട് ..
വെളുത്ത ചുരിദാറിട്ട ഒരു സുന്ദരി
' റെഡിമൈഡ് ' പുഞ്ചിരിയോടെ വാതില്‍ക്കലെത്തി ...

" അനൂപേ , ഇതാണെടാ പെണ്ണ് ...!
ഇതാകണമെടാ നിന്റെ പെണ്ണ് ...! " മനസ്സ് പറഞ്ഞു ..

ആ പെണ്‍കുട്ടി എന്നെയും അനൂപിനെയും ടെന്നിസ് കളിയിലെ റഫറിയെ പോലെ മാറി മാറി നോക്കി ...
ബ്രോക്കര്‍ മൂന്നാമത്തെ ലഡ്ഡു എടുത്തു ...
" അതാണ്‌ ചെറുക്കന്‍ .. !! " അവിടെയുണ്ടായിരുന്ന
താടിവച്ച ശകുനിഅമ്മാവന്‍ പെണ്ണിനോട് പറഞ്ഞു ..

അനൂപിന്റെ ഭാഗ്യം .. ആ കണ്ണുകള്‍ ഇനി അനൂപിന് വേണ്ടി മാത്രം ....!!
അവന്റെ മനസ്സില്‍ ഒരു , അല്ല അവന്റെ കയ്യില്‍ ഉണ്ടായിരുന്ന ലഡ്ഡു പൊട്ടി ...!!


ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ നിന്നു അമൃതയിലേക്ക് കൂട് മാറിയിയ സ്റ്റാര്‍ ജഡ്ജ് ശരത് സാറിനെ പോലെ ആ ലഡ്ഡു ചവച്ചു കൊണ്ട് അനൂപ്‌ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി ... !!


" പേരെന്താ ...? , കോഴ്സ് കഴിഞ്ഞോ ....? എവിടെയായിരുന്നു പഠിച്ചത് ...? ഏതിനായിരുന്നു ....? " എന്നു തുടങ്ങിയ സ്ഥിരം ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളല്ലാതെ അവനില്‍നിന്നു കൂടുതല്‍ ഒന്നും ഉണ്ടായില്ല ..!
വെരി പുവര്‍ ...!!!
ഇന്റര്‍നെറ്റില്‍ മുഴുവന്‍ സമയവും അടയിരുന്നിട്ടും .. ഈ കാര്യത്തില്‍ മാത്രം തീരെ നീ അപ് - ഡേറ്റ് ആയില്ലല്ലോ എന്റെ കൂട്ടുകാരാ .. ! കഷ്ടം ...


" ഇപ്പോഴത്തെ കുട്ടികളല്ലേ ..., അവര്‍ക്ക് പേര്‍സണലായിട്ടു വല്ലതും .... !! " എന്ന സിനിമാറ്റിക് ഡയലോഗ് ആ അമ്മാവനില്‍ നിന്നു അനൂപ്‌ പ്രതീക്ഷിച്ചു ..
പക്ഷെ നിരാശയായിരുന്നു ഫലം ... !
" എന്നാല്‍ ശരി .. !" എന്ന മുഖഭാവത്തോടെ ഒരു തലയാട്ടല്‍
പെണ്ണിന്റെ അച്ഛന്റെ ഭാഗത്ത്‌ നിന്ന്..
( ' മതി , സ്ഥലം കാലിയാക്ക്..! " എന്നും വ്യാഖ്യാനിക്കാം )


മലയാള സൂപ്പര്‍ താരം വിനു മോഹന്റെ വിനയവും സൌമ്യതയും അവനു എങ്ങനെ കൈ വന്നു , എന്നോര്‍ത്ത് ഞാന്‍ അതിശയിച്ചുപോയി ..
പ്രവാസി ജീവിതം അവനെ വല്ലാതെ അങ്ങ് മാറ്റിയിരിക്കുന്നു ... !!
" ഇതാണ് ഞങ്ങ പറഞ്ഞ ചെറുക്കന്‍ .. ഇതാണ് ചെറുക്കന്‍ ...! "
എന്ന അഹങ്കാര ഭാവമായിരുന്നു കയ്യില്‍ പാതി ലഡ്ഡു പിടച്ചു എഴുന്നേല്‍ക്കുന്ന ബ്രോക്കര്‍ക്ക് ..


എല്ലാരോടും യാത്ര പറഞ്ഞു തലയാട്ടി , അറിയാതെ എന്നപോലെ അനൂപ്‌ അകത്തെവാതിലിലൂടെ നോക്കി,
പക്ഷെ നിരാശയായിരുന്നു ഫലം ...
വെളുത്ത ചുരിദാര് പോയിട്ട് ഒരു വെളുത്ത ടവല്‍ പോലും ....!!!


വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അതാ ലെഫ്റ്റ് സൈഡിലും ഓഫ്‌ സൈഡിലും ഫീല്‍ടര്‍മാര്‍ വളരെ സന്തോഷത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നു ..
അവരെ ഒന്ന് അഭിവാദ്യം ചെയ്തു പോയാലോ എന്ന് വരെ മനസ്സില്‍ കരുതി ...
അസ്തമയ സൂര്യന്റെ നിറമുള്ള ഡ്രസ്സ്‌ ഇട്ടു നില്‍ക്കുന്ന
അയല്‍പ്പക്കക്കാരി പെണ്‍കുട്ടിയെ നോക്കി
അറിയാതെയൊന്നു ചിരിച്ചു പോയത് കണ്ട് ...ബ്രോക്കറുടെ കല്പന ...

"വേഗം , ഇനിയും മൂന്നു നാല് സ്ഥലത്ത് കൂടി പോകാനുള്ളതാ ... !! "

ഒരു സുന്ദരിയെ തന്നെ പെണ്ണ് കണ്ട " പോസിറ്റീവ് എനര്‍ജി " യുമായി,
ഇനിയും മൂന്നു നാല് പെണ്ണ് കാണലിനുള്ള ബാല്യം
തനിക്കുണ്ടെന്ന് മനസ്സിലുറപ്പിച്ച
വില്ലാളി വീരനായ അനൂപും ബ്രോക്കറും .. പിന്നെ ,
വെറും കാഴ്ചക്ക് വേണ്ടി ഈ ഞാനും.... ( കടപ്പാട് : നാറാണത്തു ഭ്രാന്തന്‍ ) ഗേറ്റിലെത്തി ...

ഒരു ഇന്നോവ ... ഗേറ്റിനരികില്‍ ഞങ്ങളെയും കാത്തിരിക്കുന്നു ..
ഞങ്ങള്‍ എത്തിയതും മൂന്നു പേര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി ...

" ആ ശിവന്‍ കുട്ടി ... ! നീയോ ... ? " നമ്മുടെ ബ്രോക്കറുടെ
ഒരു സന്തോഷ പ്രകടനം .. എന്നിട്ട് അവരെ പരിചയപ്പെടുത്തി ...

"ഇത് ശിവന്‍ കുട്ടി ...! എന്റെ കൂട്ടുകാരനാ ..
ആളും ബ്രോക്കരാ... ഇതാരാ ശിവന്‍ കുട്ടി നിന്റെ പാര്‍ടി ... ? "

" അല്ല ഭായി , നിങ്ങള് ആണുങ്ങളെ പാര്‍ടി എന്നും പെണ്ണുങ്ങളെ കേസ് എന്നുമാണോ പറയുക ... പിന്നെ , ഈ " കുട്ടി " എന്ന പേര് നിങ്ങള്‍ ബ്രോക്കര്‍മാരുടെ സ്ഥാനപ്പേരാണോ ..
അല്ല എല്ലാവര്‍ക്കും അങ്ങനെ ഉണ്ടേ ,അതുകൊണ്ടാ .. ?"
എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു..

ജാതി പേര് പോലെ തൊഴില്‍ പേര് വിളിക്കുന്നതും
വല്ല പ്രശ്നമാണെങ്കില്‍ ... !! ഞാന്‍ ഒന്നും മിണ്ടിയില്ല ..

" ഞാന്‍ കിഷോര്‍ ...! ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ .... ! "
പെണ്ണ് കാണാന്‍ വന്ന ആ സുമുഖനായ ചെറുപ്പക്കാരനും
അനൂപും സംസാരിച്ചു കൊണ്ടിരിക്കുന്നു .

സച്ചിന്‍ ഔട്ട്‌ ആയി പുറത്തേക്കു വരുമ്പോള്‍ പാഡ് കെട്ടിയിറങ്ങുന്ന യുവരാജ് സിങ്ങിനു
ഉപദേശം കൊടുക്കുന്നത് പോലെ ...!

" അച്ഛന് അമ്മയുണ്ട്‌ , അമ്മക്ക് അച്ഛനുണ്ട്‌ ,
എനിക്കാരാ ഉള്ളത് ....!!!" എന്ന കൊച്ചിന്റെ സംശയ ഭാവത്തോടെ ഞാന്‍ നില്‍ക്കുമ്പോള്‍
കൂടെ വന്ന ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നു ...

എനിക്കും ഒരു കൂട്ട് കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ചോദിച്ചു ..

" അല്ല ... ചെറുക്കന്റെ ആരായിട്ടു വരും ... ! "
സന്തോഷത്തോടെ കൈ തന്നു കൊണ്ട് അയാള്‍ പറഞ്ഞു ..

" ഞാനും , ചെറുക്കന്‍ വന്ന കാറിന്റെ ഡ്രൈവര്‍ ആയിട്ട് വരും .... !!"

അനൂപും ബ്രോക്കറും പിന്നെ ഞാനും....
( ഇത്തവണ കടപ്പാട് സംവിധായകന്‍ വിനയന് )...

അവിടത്തെ മണല്‍ ത്തരികളെ പോലും കോരിത്തരിപ്പിച്ചു കൊണ്ട് ,
അടുത്ത സ്വീകരണ പോയന്‍റ് ലക്ഷ്യമാക്കി യാത്ര പുറപ്പെടുന്നതിനായി
വണ്ടി "അന്ന്യന്‍ " സിനിമയുടെ മ്യൂസിക്കിനനുസരിച്ചു റിവേര്‍സ് എടുക്കുമ്പോള്‍ ,

കാറിന്‍റെ സൈഡ് മിറ റില്‍ വീണ്ടും ' അനിയന്‍ ബാവ ചേട്ടന്‍ ബാവ ' , യിലെ ,
" അവന്‍റെ മകനാണ് ഇവന്‍ .... ഇവന്‍റെ മകനാണ് അവന്‍ ....അവന്‍റെ മകനാണ് ലവന്‍ " സ്റ്റൈലില്‍ ഉള്ള പരിചയപ്പെടുത്തലിനായി ..
അതായത് മറ്റൊരു അങ്കത്തിനായി ...
മുറ്റത്ത്‌ തയ്യാറായി നില്‍ക്കുന്ന വൃദ്ധ സംഘം....!

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഒരു കാര്യം തീരുമാനിച്ചു ...!
നിര്‍ത്തി .... നിര്‍ത്തി .....!
ഇന്നത്തെ കൂടിയുള്ളൂ .....!!!

പെണ്ണ് കാണല്‍ പരിപാടി ഞാന്‍ നിര്‍ത്തി ...!!!!



മാഷ് .

Thursday, October 20, 2011

എതിരാളികളില്ലാത്ത തേരാളി ....!!










രാവിലെ തന്നെ ആ ഫോണ്‍ ബെല്ല് കേട്ടാണ് ഉണര്‍ന്നത് .. ,
ഇന്റര്‍നെറ്റില്‍ സജീവമായത് കൊണ്ട് 'വൈകി ടു ബെഡ് ആന്‍ഡ്‌ വൈകി ടു റൈസ്‌ ' ആണ് ....!
"മാഷേ ഇന്നെന്താ പരിപാടി ... ?" ഗള്‍ഫില്‍ നിന്നും വന്ന സുഹൃത്ത് അനൂപ്‌ ആണ് ഫോണില്‍ ...
" ഇല്ലാ .. ഇവിടെ ഉണ്ട് ... " ഞാന്‍ പറഞ്ഞു
" ഇന്നും പെണ്ണ് കാണല്‍ ഉണ്ട് .. ഒന്ന് കൂടെ വരുമോ ...?
നമ്മുടെ
ലുട്ടു ആണ് പറഞ്ഞത് , നമ്മുടെ മാഷോട് ചോദിക്ക് ,
പുള്ളിക്കാരന് വേറെ പണി ഒന്നുമില്ലല്ലോ ..
ഓണത്തിന്
സ്കൂള്‍ അടച്ചിരിക്കുകയല്ലേ എന്ന് .. ഇഹ് ..ഇഹു .?"


ലുട്ടു
അങ്ങനെ പറയും .. പക്ഷെ .. പക്ഷെ അതിലെ അനുപല്ലവി അനൂപിന്റെ വഹയായിരിക്കും ..
പെണ്ണുകാണാന്‍ ഒക്കെ പോകുമ്പോള്‍ ഒരു ഉത്തരവാദിത്തമുള്ള ആള്
കൂടെ
ഉണ്ടാകുന്നത് നല്ലതല്ലേ എന്ന് ലുട്ടു കരുതിയാകും ....!!

(അല്ല .. പെണ്ണ് കാണാന്‍ കൂടെ കൊണ്ടുപോകുന്ന ആള്‍ക്ക് ഗ്ലാമര്‍ അധികം ഉണ്ടാകാന്‍ പാടില്ല
എന്നാണ് നാട്ടിലെ രീതി എന്ന് കരുതി ആണ് ലുട്ടു അക്കാര്യത്തില്‍ നിന്നു വിനയപൂര്‍വ്വം
പിന്‍വാങ്ങിയത്‌ എന്ന് പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിനു വേണ്ടി മറ്റൊരു കൂട്ടുകാരന്‍
" ബാലകൃഷ പിള്ള സ്റ്റൈല്‍ കാള്‍ " നടത്തിയപ്പോള്‍ ലുട്ടു പറഞ്ഞു വെത്രേ !
എന്തൊരു സാക്രിഫൈസ് ..!
" എനിക്കും ഉണ്ട് ഗ്ലാമര്‍ ...! അതും ഹീറോ ഹോണ്ട ഗ്ലാമര്‍ ....,
ഇപ്പൊ
ഹീറോ .. ഹോണ്ട അല്ലല്ലോ ... ഹീറോ കോപ്പല്ലേ ?
കോപ്പ് ..!! കഷ്ടം !" എന്റെ മനസ്സു മന്ത്രിച്ചു .. ലുട്ടു അങ്ങനെ ആയിരിക്കില്ല ചിന്തിച്ചത് !
റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു ബ്രേക്ക്‌ കിട്ടാന്‍ വേണ്ടി നമ്മുടെ ലുട്ടുവിനെ കുറുച്ചു അനാവശ്യം പറയുകയാണ്‌ )



ഏതായാലും ഗള്‍ഫില്‍ നിന്നു വന്ന എന്റെ സുഹൃത്ത്‌ ..
സ്കൂള്‍
- കോളേജ് എന്നിവിടങ്ങളില്‍ എന്റെ ജൂനിയര്‍ ആയി പഠിച്ചവന്‍ ...
ഒരു കാര്യം ആവശ്യപ്പെട്ടിട്ട് ...! ഞാന്‍ വേഗം റെഡി ആയി ..
ടി.വി കണ്ട് കൊണ്ടിരിക്കെ .. വീട്ടുമുറ്റത്ത്‌ ഒരു കാര്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തി ...

" മാഷേ , റെഡി ആയില്ലേ ... ഇഹു ..ഇഹു ...!! " ഓ ... അനൂപിന്റെ ഒരു സന്തോഷം ..
. അതല്ലേ നമ്മുടെയും സന്തോഷം ... !!!
" ടാ, നീ ചായ കുടിക്കുന്നില്ലേ ?.."
"ചായ കുടിക്കാനല്ലേ മാഷേ .... ! " മുഖത്ത് പതിവ് പോലെ 70 എം എം ചിരി ..
പെണ്ണുകാണല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റിയ ഒരു കൂട്ടുകാരനും എനിക്കുണ്ടായിട്ടില്ല ..

" മാഷ്‌ കാറെടുക്കില്ലേ .. ? " എന്ന അനൂപിന്റെ ചോദ്യത്തിനു ഉത്തരം മൂളും മുന്‍പേ ,
അവന്‍ താക്കോല്‍ എന്റെ കയ്യില്‍ തന്നു കൊണ്ട് തുടര്‍ന്നു..
" ഡ്രൈവറെ കിട്ടിയില്ല മാഷേ ... അതാണ്‌ ...!! "
അത് ശരി അപ്പൊ ഡ്രൈവര്‍ ...! ഉള്ളില്‍ അപ്പൊ ഒരു ചുടു നെടുവീര്‍പ്പ് ...
" എന്താ മാഷേ ..? "
" ഡ്രൈവറെ കിട്ടിയില്ല അല്ലേ ...?" ഞാന്‍ ചോദിച്ചു ...
" ഉം .. മാഷുണ്ടല്ലോ ? " വീണ്ടും നെടുവീര്‍പ്പ് ...
ഏയ് .. അനൂപ്‌ അങ്ങനെയൊന്നും കരുതി കാണില്ല ..

" വേഗം വിട്ടോ , കോളേജ് റോഡിലൂടെ പോകാം ... ,
സ്റ്റാന്റിന്റെ
അപ്പുറത്ത് ആ ബ്രോക്കര്‍ കാത്തു നില്‍ക്കുന്നുണ്ട് ...
ഞാന്‍ ഇന്നലെ പറഞ്ഞില്ലേ ബ്രോക്കര്‍ നാരായണന്‍കുട്ടി .. മിടുക്കനാ ..! " അനൂപ്‌ തിരക്ക് കൂട്ടി ...

ഞങ്ങള്‍ പഠിച്ച കോളേജിന്റെ മുന്‍പിലൂടെ പോകുമ്പോള്‍
" പാണ്ഡവ കൌരവ യുദ്ധത്തില്‍ കൃഷ്ണന്‍ തേര് തെളിച്ചെങ്കില്‍ ...
കോളേജ് യൂണിയന്‍ നയിക്കാനായി .. പ്രവീണ്‍ കുമാര്‍ ഉണ്ടിവിടെ ...!"
പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജില്‍ മാലയുമിട്ട് മുന്പില്‍ നടന്ന
ഓര്‍മ്മകള്‍ അയവിറക്കി ... ഒന്ന് ലൈറ്റ് ആയി കുളിര് കോരി .... !!
"ഏതായാലും അന്ന് ഒരു വോട്ട് ചെയ്തതല്ലേ ... അല്ലേടാ ...?" എന്ന് മനസ്സില്‍ മാത്രം ഒരു ഡയലോഗ് ...

അപ്പോഴാണ്‌ ഭഗവാന്‍ കൃഷ്ണന്‍ വരെ പണ്ട് മിസ്റ്റര്‍ അര്‍ജുനന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന കാര്യം ഓര്‍ത്തത്‌ ... വീണ്ടും ഉള്‍പുളകം .. മനസ്സില്‍ ഒരു കുളിര്‍ മഴ .. !!!

" അനൂപേ .. നീ പോന്നപ്പനല്ലെടാ തങ്കപ്പന്‍ ..! " എന്ന് മനസ്സില്‍ വീണ്ടും പറഞ്ഞു അവനെ
നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി . കഴിഞ്ഞ ദിവസം സിനിമയ്ക്ക് കണ്ട അനൂപ്‌ അല്ല ഇത് ...
അവന്‍ ആകെ മാറി .. !!!

കഴുത്തില്‍ ഒരു കുടുക്കന്‍ സ്വര്‍ണ്ണ മാല.. കയ്യില്‍ സ്വര്‍ണത്തിന്റെ ഒരു പട്ടി ചങ്ങല ...
അതെല്ലാം പോട്ടെ .. ഒരു ദിവസം കൊണ്ട് ഒരു മനുഷ്യന്‍ ഇത്ര വെളുക്കുമോ ...?
മാത്രമല്ല തലേ ദിവസം അവന്റെ കയ്യില്‍ കണ്ട ലോക്കല്‍ മൊബൈല്‍ അല്ല ...
ഇത് ...ടി .വി യില്‍ ക്രിക്കറ്റ് കളിക്കിടയില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള മിന്നി തിളങ്ങുന്ന
ഒരു ലേറ്റസ്റ്റ് ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ...!!

പുതു പുത്തന്‍ മൊബൈല്‍ തിരിച്ചും മറിച്ചും നോക്കി അതിലെ സ്വന്തം ഫോട്ടോ നോക്കി ആസ്വദിക്കുന്ന അനൂപ്‌ ...!
ഗള്‍ഫില്‍ നിന്നു വന്ന കൂട്ടുകാരനാണ് പോലും ...

" നോക്കെടാ എന്റെ കീശയിലും ഉണ്ട് ഒരണ്ണം .. അതിന്റെ കോലം നീ കണ്ടിട്ടുണ്ടോ ...? "
ഒന്നും ഞാന്‍ പറഞ്ഞില്ല . .. അങ്ങനെ പറയേണ്ടതാണ് ...
പക്ഷെ എന്റെ പഴയ മൊബൈലിനെ കുറിച്ചോര്‍ത്തു അല്പം സെന്റി ആയി ..

ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരനാണ് പോലും .. പെണ്ണ് കാണാന്‍ നേരത്ത്
എന്റെ
മൊബൈലില്‍ ' ഒരു സി .ബി .ഐ . ഡയറി കുറിപ്പിന്റെ
ഉച്ചത്തിലുള്ള തീം മ്യൂസിക്‌ കേട്ടാല്‍ മോനെ അനൂപേ .. നിനക്കാണ് നാണക്കേട്‌ ... !!


" വണ്ടി ലെഫ്ടിലേക്ക് ഒന്ന് ഒതുക്കിക്കോ .. ! " അനൂപ്‌ പെട്ടന്ന് പറഞ്ഞു ...
ഞാന്‍ അല്പം കയറ്റി നിര്‍ത്തി ...,പിന്നീടുണ്ടായ സംഭവങ്ങള്‍ ...
എനിക്ക് സഹിക്കാന്‍ പറ്റുന്നില്ലല്ലോ ...ദൈവമേ .....!!!!!

അവന്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയപ്പോള്‍ .. പോകും വഴി കൊറിക്കാനായി വല്ല ചിപ്സും വാങ്ങാനാകും ...
പിന്നെ കുടിക്കാന്‍ ഒരു കുപ്പി മിനറല്‍ വാട്ടര്‍ ..! എന്നൊക്കെയാണ് കരുതിയത്‌ ... !
അവന്‍ കാറില്‍ നിന്നു ഇറങ്ങി ...
റോഡ്‌ സൈഡില്‍ നില്‍ക്കുണ്ടായിരുന്ന ബ്രോക്കറെ
കാറിന്റെ
ഫ്രന്റ്‌ ഡോര്‍ തുറന്നു കൊടുത്തു കയറ്റി ..

ബ്രോക്കര്‍
എന്റെ ലെഫ്റ്റ് സൈഡില്‍ .. !!!

അനൂപ്‌ ദാ കാറിന്റെ ബാക്കില്‍ ഒറ്റയ്ക്ക് വിശാലമായി ഞെളിഞ്ഞിരിക്കുന്നു , അല്ല ഞെളിഞ്ഞു കിടക്കുന്നു ...
ഈശ്വരാ .. !!!

" എനിക്ക് എ . സി . പറ്റില്ല .. അതാ ... വണ്ടി എടുത്തോ ...!" അനൂപ്‌ നയം വ്യക്തമാക്കി ...
ഞാന്‍ എ . സി യുടെ തണുപ്പ് കൂട്ടി ... !!!

വളരെ ഗൌരവ ഭാവത്തോടെ എന്റെ സൈഡില്‍ ബ്രോക്കര്‍ നാരായണന്‍ കുട്ടി ... പിന്നെ ഞാന്‍ ..
അതായത് ബ്രോക്കറും പിന്നെ ഡ്രൈവറും ....!!!
പിന്നില്‍ നമ്മുടെ അനൂപ്‌ മുതലാളി .... !

"ഈശ്വരാ .. ബ്രോക്കറുടെ കയ്യിലും ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ...! "
ഇല്ല .. എന്തൊക്കെ സംഭവിച്ചാലും എന്റെ കീശയില്‍ നിന്നു
മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുന്ന പ്രശ്നമേയില്ല ..
ഇത് സത്യം ..സത്യം .. സത്യം ...! ഞാന്‍ ഈശ്വരാ നാമത്തില്‍ ഒരു ദൃഡപ്രതിജ്ഞ എടുത്തു ...!


ടി
.വി . ന്യൂസ്‌ അവതാരകനെ പോലെ ആകാശത്തിന് താഴെ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും
ആധികാരികമായ്‌ അനൂപിനോട് സംസാരിക്കുന്ന ബ്രോക്കര്‍ ....!!
ബ്രോക്കര്‍ എന്നോട് ഒരു വാക്ക് പോലും മിണ്ടിയില്ല ... !
ഡയറി എടുത്തു മറിച്ച് നോക്കി ... , ഫോണ്‍ എടുത്തു നോക്കി .. !!!

നമ്മുടെ ബ്രോക്കര്‍ നാരായണന്‍ കുട്ടി ഗൌരവം ഒട്ടും ചോരാതെ ... സംസാരം തുടര്‍ന്നു കൊണ്ടിരുന്നു ..
" അല്ല , ഡ്രൈവര്‍ ഉണ്ടാകില്ലെന്ന് രാവിലെ പറഞ്ഞിട്ട് .....???? "
" എടാ .. ബ്രോക്കറെ....!!! * $ * ൬ * >** ....!!! " ഞാന്‍ ഒന്നും പറഞ്ഞില്ല ...

പുതിയ നിന്റെ ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ഫോണില്‍ ഗെയിംസ് കളിച്ച്‌ നിന്നിരുന്ന നേരത്ത് ...
അപ്പോഴെങ്കിലും അനൂപേ ...
" ഉം .... " എന്ന് മൂളാതെ നിനക്ക് ഒരു വാക്ക് പറയാമായിരുന്നു ...!!

" ഇത് എന്റെ ഒരു സുഹൃത്താണ് .... ഒരു അധ്യാപകനാണ് .... !
വെബ്‌ സൈറ്റ് മുതലാളിയാണ് ...! ഒരു ഗമണ്ടന്‍ കവിയാണ്‌ ..... !!"
എന്നെങ്കിലും ...
ദാ ... മഴ പെയ്യുന്നു ...
ഒരു കാര്യത്തിനു പോകുമ്പോള്‍ മഴ നല്ല ലക്ഷണമാ ...
ബട്ട്‌ ഈ കളിക്ക് .. നമ്മുടെ ക്രിക്കറ്റ് കളി പോലത്തെ കളിക്ക് മഴ ഒരു ....
ഇടയ്ക്കു വച്ച് നിര്‍ത്തിയ ഈ കളി സച്ചിന്‍ - സെവാഗ് കൂട്ട് ക്കെട്ടിലൂടെ നമുക്ക് വീണ്ടും തുടങ്ങാം ...



മാഷ്